താഇഫ് : ചൊവ്വാഴ്ച ആരംഭിച്ച 19-ാമത് താഇഫ് റോസാപ്പൂമേള കാണാൻ സന്ദർശകരുടെ തിരക്ക്. സൗദി സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിൽ നടക്കുന്ന മേളയോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികളാണ് നടക്കുന്നത്. താഇഫിലെ അൽ റദ്ദാഫ് പാർക്കാണ് വേദി. താഇഫ് റോസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും ത്വാഇഫ് മുനിസിപ്പാലിറ്റിയുമാണ് സംഘാടകർ.
ദശലക്ഷത്തിലധികം പൂക്കളുള്ള പരവതാനിയാണ് ഈ വർഷത്തെയും മേളയുടെ മുഖ്യ ആകർഷകം. പാർക്കിൻ്റെ മധ്യഭാഗത്ത് നഗരസഭ ഒരുക്കിയ
5,206 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പൂക്കളം ഒരു ദശലക്ഷത്തിലധികം പൂക്കളും റോസ് തൈകളും ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്.
ലൈറ്റ് ഷോ, റോസാ പൂ ഉത്‌പന്നങ്ങളുടെ പ്രദർശനവും വിപണനവും, ഭക്ഷ്യമേള, കുട്ടികൾക്കായി വൈവിധ്യമാർന്ന മത്സരങ്ങളും നിരവധി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
പ്രദേശത്തെ കർഷകർക്കും കച്ചവടക്കാർക്കും വിഭവങ്ങൾ വിപണനം ചെയ്യാനും മേളയിൽ അവസരമുണ്ട്. പരിപാടിയോടനുബന്ധിച്ച് നഗരത്തിന്റെ വിവിധ ചരിത്ര പ്രദേശങ്ങളിലും സന്ദർശകരുടെ വൻ സാന്നിധ്യമാണ് പ്രകടമാകുന്നത്. 300 വർഷത്തിലേറെ പഴക്കമുള്ള ചരിത്ര കൊട്ടാരങ്ങളും പൈതൃക ശേഷിപ്പുകളും ഹിജാസ് രൂപകല്പനയെ അടിസ്ഥാനമാക്കി തടികളിൽ തീർത്ത പൗരാണിക ശില്പ കലയും, ഗ്രാനൈറ്റ് കല്ല്, നിറമുള്ള ഗ്ലാസ് എന്നിവ ഉപയോഗിച്ചുള്ള അതിമനോഹരമായ വാസ്തുവിദ്യാ വൈദഗ്ധ്യമുള്ള താഇഫിലെ ‘അൽ കാകി’ കൊട്ടാരവും സന്ദർശകർക്ക് ആസ്വദിക്കാം. അൽ കതേബ്, ജബ്ര, അൽ സബ്ബാൻ, അൽ ബുഖാരി, അൽ ദഹ്‌ലാവി, അൽ ഖമാ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന നിരവധി കൊട്ടാരങ്ങൾക്ക് പ്രശസ്തമാണ് ഇവിടം.