കൊച്ചി: വേങ്ങൂരിലെ മഞ്ഞപ്പിത്തബാധയില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്താൻ എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉത്തരവിട്ടു. ഡി എം ഒ ക്കാണ് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയത്. മഞ്ഞപ്പിത്തബാധ വ്യാപിക്കാൻ കാരണം ജല അതോറിറ്റിയുടെ വീഴ്ചയാണെന്ന് ആരോഗ്യവിഭാഗം നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഒരു നടപടികളും സ്വീകരിച്ചിരുന്നില്ല.
കഴിഞ്ഞ ഏപ്രില്‍ 17-നാണ് വെങ്ങൂര്‍ പഞ്ചായത്തിലെ കൈപ്പള്ളിയിലെ ആദ്യത്തെ മഞ്ഞപിത്തം റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് 19-ാം തീയതി അടുത്ത വാര്‍ഡിലും രണ്ടു പേര്‍ക്ക് വീതം കൂടി രോഗബാധ സ്ഥിരീകരിച്ചപ്പോഴാണ് മഞ്ഞപ്പിത്ത വ്യാപനം നടക്കുന്നതായി സംശയം ഉണ്ടായത്. വിശദമായ അന്വേഷണങ്ങളിൽ വക്കുവള്ളിയിലെ ജല അതോറിറ്റിയുടെ സംഭരണിയില്‍നിന്നുള്ള കുടിവെള്ളം ഉപയോഗിച്ചവര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഇപ്പോൾ വേങ്ങൂര്‍ പഞ്ചായത്തിലെ 200 ലധികം പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഈ അടിസ്ഥാനത്തിലാണ് കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടത്.