ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പാസാക്കി. തെരഞ്ഞെടുപ്പ് പ്രചാരണം മികവുറ്റതാക്കുന്നതിൽ രാഹുല്‍ ഗാന്ധിയുടെ പങ്കിനെ പ്രമേയം പ്രശംസിച്ചു. പ്രമേയത്തിൽ രാഹുല്‍ ഗാന്ധി വിയോജിപ്പ് അറിയിക്കാതിരുന്നതിനാൽ അദ്ദേഹം പ്രതിപക്ഷ നേതാവാകുമെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. ശനിയാഴ്ച വൈകിട്ടാണ് പാര്‍ലമെന്ററി സമിതി യോഗം ചേരുന്നത്. യോഗത്തിൽ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സോണിയാ ഗാന്ധിയെ തിരഞ്ഞെടുക്കും. തുടര്‍ന്ന് രാജ്യസഭയിലെയും ലോക്‌സഭയിലെയും പ്രതിപക്ഷ നേതാക്കളെയും തിരഞ്ഞെടുക്കും.
ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പ്രവർത്തക സമിതി രാഹുല്‍ ഗാന്ധിയോട് ഏകകണ്ഠമായി അഭ്യര്‍ഥിച്ചതായി കെസി വേണുഗോപാല്‍ എം.പി വ്യക്തമാക്കി. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായി തെ രഞ്ഞെടുക്കപ്പെടണമെന്നാണ് ആഗ്രഹമെന്ന് കോണ്‍ഗ്രസ് എം.പി കുമാരി സെല്‍ജയും പ്രമോദ് തിവാരിയും പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുള്‍പ്പെടെ നിരവധി നേതാക്കള്‍ ഇതിനോടകം ഈ ആവശ്യം ഉന്നയിച്ചിരുന്നു. 140 കോടി ജനങ്ങളുടെ ആവശ്യമാണ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുകയെന്നതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ രണ്ട് യാത്രകളും ചരിത്രപരമായ വഴിത്തിരിവുകളായിരുന്നു. അദ്ദേഹത്തിന്റെ ചിന്തയും വ്യക്തിത്വവും യാത്രകളില്‍ പ്രതിഫലിച്ചു. ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും ലക്ഷക്കണക്കിന് പ്രവര്‍ത്തകരിലും കോടിക്കണക്കിന് വോട്ടര്‍മാരിലും ആത്മ വിശ്വാസം വളര്‍ത്തി.
യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ദളിതര്‍, ആദിവാസികള്‍, ഒ.ബി.സിക്കാര്‍ തുടങ്ങി എല്ലാ ന്യൂനപക്ഷങ്ങളുടെയും ആശങ്കകള്‍ സസൂക്ഷ്മം ശ്രദ്ധിച്ച രാഹുല്‍ ഗാന്ധിയുടെ യാത്രകളാണ് പാഞ്ച്‌ന്യായ്-പച്ചീസ് ഗ്യാരണ്ടി പദ്ധതിക്ക് കാരണമായതെന്നും ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായും പ്രവർത്തക സമിതി പ്രമേയത്തില്‍ ചൂണ്ടികാട്ടി.