മക്ക : രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവ്, ഗാസ മുനമ്പിലെ രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിൽ നിന്നുള്ള 1,000 തീർഥാടകർക്ക് ആതിഥേയത്വം വഹിക്കും “ ഗാസ മുനമ്പിൽ നിന്നുള്ള രക്തസാക്ഷികളുടെ കുടുംബങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ആതിഥേയത്വം” എന്ന പേരിലാണ് ഇതിനുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇസ്‌ലാമിക കാര്യ, ദഅ്വ മാർഗനിർദേശ മന്ത്രാലയത്തിന്റെ ഫലസ്തീനിൽ നിന്നുള്ള ആതിഥേയരായ തീർഥാടകരുടെ ആകെ എണ്ണം ഇതോടെ 2,000 ആയി ഉയർന്നു.
പലസ്തീൻ ജനതയോടുള്ള രാജ്യത്തിന്റെ നിരന്തര ഉത്കണ്ഠയും കരുതലും പ്രതിഫലിപ്പിക്കുകയും എല്ലാ തലങ്ങളിലും പലസ്തീൻ ലക്ഷ്യങ്ങൾക്കുള്ള രാജ്യത്തിൻ്റെ അചഞ്ചലമായ പിന്തുണ പ്രകടമാക്കുകയും ചെയ്യുന്ന ഈ മഹത്തായ രാജകീയ ഉത്തരവിനെ ഇസ്‌ലാമിക കാര്യ, ദഅവ, ഗൈഡൻസ് മന്ത്രി ഡോകടർ അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് അൽ ഷെയ്ഖ് അഭിനന്ദിച്ചു. ഈ ആതിഥേയത്വം ഗാസയിൽ പലസ്തീൻ ജനത നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നുവെന്നും അബ്ദുൽ അസീസ് രാജാവിൻ്റെ കാലഘട്ടം മുതൽ ഇന്നത്തെ കാലഘട്ടം വരെ ഫലസ്തീനിയൻ ജനതയ്‌ക്കൊപ്പം നിലകൊള്ളുന്ന ഈ മാനുഷിക പ്രവർത്തനം രാജ്യത്തിന് അപരിചിതമല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജകൽപ്പന പുറപ്പെടുവിച്ചതുമുതൽ, പലസ്തീനിലെ രക്തസാക്ഷി കുടുംബങ്ങളിൽ നിന്നും പരിക്കേറ്റവരിൽ നിന്നുമുള്ള അതിഥികളെ സ്വീകരിക്കാൻ മന്ത്രാലയം ഒരുങ്ങുകയാണെന്നും ഇതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മാതൃകാപരമായ ഉത്തരവിലൂടെ രണ്ട് വിശുദ്ധ മസ്ജിദുകളുടെയും സേവകനായ സൽമാൻ രാജാവും കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പുതിയ പാതയാണ് കാണിച്ചു തന്നിരിക്കുന്നത്.



