കൊച്ചി: വടകര പാർലമെൻറ് തെരഞ്ഞെടുപ്പിനിടെ കാഫർ പോസ്റ്റർ ഇറക്കിയത് ലീഗുകാരല്ലെന്ന് സർക്കാർ. വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയെ കാഫിറെന്ന് വിശേഷിപ്പിച്ച് പോസ്റ്റർ പുറത്തിറക്കിയത് ലീഗ് പ്രവർത്തകൻ അല്ലെന്ന് സർക്കാർ ഹൈകോടതിയിൽ. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രചരിച്ച പോസ്റ്ററാണ് വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. മുസ്‍ലിം യൂത്ത്‍ലീഗ് നേതാവ് പി.കെ. മുഹമ്മദ് കാസിമല്ല പോസ്റ്റ് നിർമിച്ചത് എന്നാണ് സർക്കാർ ഹൈകോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
തെരെഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കാസിമിന്റെ പേരിലായിരുന്നു സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചത്. അമ്പാടിമുക്ക് സഖാക്കൾ, കണ്ണൂർ എന്ന സി.പി.എം അനുഭാവമുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാജ സ്ക്രീൻഷോട്ട് പുറത്തുവന്നത്. അപ്ലോഡ് ചെയ്ത് കാൽമണിക്കുറിനുള്ളിൽ പോസ്റ്റ് നീക്കം ചെയ്തുവെങ്കിലും അതിന്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. മുൻ എം എൽ എ ലളിത ഉൽപ്പടെയുള്ള നേതാക്കൾ ഈ പോസ്റ്റർ ഷെയർ ചെയ്തിരുന്നു.
ഷാഫി അഞ്ചുനേരം നിസ്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണ്. മറ്റേതോ കാഫിറായ സ്ത്രീ… ഈ ആധുനിക ലോകത്തിലും ഇങ്ങനെ പച്ച വർഗീയത പറഞ്ഞു വോട്ടുപിടിക്കാൻ നാണമില്ലേ മുസ്‌ലിംലീഗുകാരാ.. കോൺഗ്രസുകാരാ… ഈ തെമ്മാടിക്കൂട്ടം നാടിനെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്?’ പോസ്റ്ററിന്റെ ഉള്ളടക്കം ഇതായിരുന്നു.
പ്രചാരണ സമയത്ത് തന്നെ കാസിം പോലീസിൽ പരാതി നല്കിയിരുന്നു. വേണ്ട രീതിയിൽ അന്വേഷണം നടക്കാത്തത് കൊണ്ടായിരുന്നു കാസിം കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം നിയമസഭയിലും ഇത് സംബന്ധിച്ചു വാക്കേറ്റം നടന്നിരുന്നു.
കേസ് ജൂൺ 28 ന് വീണ്ടും പരിഗണിക്കും ഹാരജിക്കാരോട്, സർക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്കാനും അറിയിച്ചിട്ടുണ്ട്.