തിരുവനന്തപുരം: പുതിയ രാജ്യസഭാ എം പി മാരായി അഡ്വ. ഹാരീസ് ബീരാൻ (മുസ്ലീം ലീഗ്), ജോസ് കെ മാണി(കേരളാ കോൺഗ്രസ് എം), പിപി സുനീർ (സിപിഐ) എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു സീറ്റുകളലേക്കും മറ്റു സ്ഥാനാർഥികൾ പത്രിക നല്കാതിരുന്നതിനാൽ, പത്രിക പിൻവലിക്കുന്നതിനുള്ള സമയം കഴിഞ്ഞതോടെ മൂവരെയും വിജയികളായി പ്രഖ്യാപിക്കുകയായിരന്നു. ജൂൺ 2 5 നായിരുന്നു തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.
സുപ്രീംകോടതിയെ പ്രമുഖ അഭിഭാഷകനും കെ.എം.സി.സി. ഡൽഹി ഘടകം പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാൻ, യു.പി.എ. സർക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെയും പരിസ്ഥിതിമന്ത്രാലയത്തിന്റെയും അഭിഭാഷകനായിരുന്നു. ശ്രദ്ധേയമായ പല മനുഷ്യാവകാശ കേസുകളിലും സുപ്രീം കോടതിയിൽ ഇടപെട്ടിട്ടുണ്ട്. ഇതോടെ പി.വി. അബ്ദുൽ വഹാബിനുപുറമേ കേരളത്തിൽ നിന്നും മുസ്‌ലിംലീഗിന് ഒരു രാജ്യസഭാംഗത്തെ കൂടി ലഭിച്ചു.
സി.പി.ഐയുടെ മുൻ വയനാട് ജില്ലാ അധ്യക്ഷനായിരുന്ന പി.പി. സുനീർ നേരത്തെ വയനാട്ടിലും പൊന്നാനിയിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ എൽ.ഡി.എഫിൽ തീരുമാനമായതോടെയാണ് ജോസ് കെ. മാണി തന്നെ രാജ്യസഭയിലേക്ക് മത്സരിച്ചത്. കേരള കോൺഗ്രസ് ഒഴിഞ്ഞ സീറ്റായതിനാൽ അവർക്ക് തന്നെ നൽകാൻ എൽഡിഎഫിൽ ധാരണയാകുകയായിരുന്നു.