തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെയും സി പി എമ്മിൽ രൂക്ഷവിമര്‍ശനം. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ ചേർന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് മേയർക്കെതിരെ വിമർശനം ഉയർന്നത്. മേയറുടെ പ്രവർത്തനങ്ങൾ നഗരസഭാ ഭരണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചു. മേയറെ മാറ്റുന്നതുൾപ്പടെ ഉചിതമായ തീരുമാനം പാർട്ടിയെടുക്കണമെന്നും ആവശ്യമുയർന്നു. വെള്ളിയാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും മേയർക്കെതിരെ വിമർശനം ഉയർന്നിരുന്നു.
ബസിന് കുറുകെ കാർ നിരത്തിയിട്ട് മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിലും വിമർശനമുണ്ടായി. കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം വലിയ നാണക്കേടാണ് പാർട്ടിക്കുണ്ടാക്കിയത്. മേയറുടെയും സച്ചിൻദേവ് എംഎൽഎയുടെയും ഭാഗത്തുനിന്ന് അപക്വമായ ഇടപെടലുകളാണ് ഉണ്ടായത്. നഗരഭരണത്തിൽ മേയർക്കുള്ള പരിചയക്കുറവ് തിരിച്ചടിയായെന്നും വിമർശനം ഉണ്ടായി.
ക്ഷേമ പെൻഷൻ മുടങ്ങിയതുൾപ്പടെ സംസ്ഥാന ഭരണത്തിനെതിരെയും വിമർശനമുണ്ടായി. തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യത്തിന് പണം നൽകുന്നില്ലെന്നും വിമർശനമുയർന്നു. അതേസമയം, തെ രഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം ബാക്കി നിൽക്കെ ആര്യയെ മേയർ സ്ഥാനത്തുനിന്ന് മാറ്റുന്നത് ഭരണം പരാജയമാണെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവയ്ക്കുമെന്നും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി.