ലണ്ടന്‍: ബ്രിട്ടന്റെ പ്രധാനമന്ത്രിയായി കെയര്‍ സ്റ്റാര്‍മറെ നിയമിച്ചു ബെക്കിങ്ങ്ഹാം കൊട്ടാരം. തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ടതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ബക്കിങ് ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് രാജാവിന് രാജിക്കത്ത് കൈമാറിയിരുന്നു.
ഋഷി സുനക് രാജി വെച്ചതിന് പിന്നാലെ കെയ്ര്‍ സ്റ്റാര്‍മര്‍ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടിയിരുന്നു. 14 വര്‍ഷമായി ബ്രിട്ടണില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് അധികാരത്തിലിരുന്നത്. കെയ്ര്‍ സ്റ്റാര്‍മര്‍ നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടി തെരെഞ്ഞെടുപ്പിൽ വൻ വിജയമാണ് നേടിയത്. ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ ഹോള്‍ബോണ്‍ ആന്‍ഡ് സെന്റ് പാന്‍ക്രാസില്‍ നിന്നാണ് വിജയിച്ചത്.
രാജ്യത്തിന്റെ മാറ്റത്തിനുവേണ്ടിയാണ് ജനങ്ങൾ വോട്ടുചെയ്തെന്ന് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. മാറ്റത്തിനുവേണ്ടിയുള്ള ജോലി അടിയന്തരമായി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
650 സീറ്റുകളില്‍ 370 സീറ്റുകൾ നേടി ലേബര്‍ പാര്‍ട്ടി വിജയിച്ചപ്പോള്‍ ഋഷി സുനകിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 90 സീറ്റ് മാത്രമാണ് നേടാനായത്. ജനുവരി വരെ സര്‍ക്കാരിന് കാലാവധി നിലനിൽക്കെ ഋഷി സുനക് നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് തുടങ്ങി 650 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന സഭയില്‍ 326 സീറ്റുകളാണ് ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടിയിരുന്നത്.