ന്യൂദൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ മതചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരണപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി കീഴടങ്ങി.
ദൽഹിയിൽ കീഴടങ്ങിയ ദേവ് പ്രകാശ് മധുകാറിനെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ രണ്ടിന് നടന്ന ദാരുണ സംഭവത്തിനുശേഷം ഇദ്ദേഹം ഒളിവിലായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി ഒരുലക്ഷം രൂപ പോലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു.
രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മുഖ്യ പ്രതി ദേവ് പ്രകാശ് മധുകാർ ഡൽഹിയിൽ കീഴടങ്ങിയത്. രണ്ട് വനിതകൾ ഉൾപ്പടെ സമ്മേളനത്തിന്റെ സംഘാടകരായ ആറുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രാർഥനാ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കാനിടയായ സംഭവത്തിൽ സംഘാടകർക്ക് പങ്കുണ്ടെന്ന് പോലീസ് ക ണ്ടെത്തിയിരുന്നു.
ചടങ്ങിന് നേതൃത്വം നൽകിയ നാരായൺ സകർ വിശ്വഹരി ഭോലെ ബാബ ഇപ്പോഴും ഒളിവിലാണെന്നും അയാളെ കണ്ടെത്താൻ ഊർജിതമായ അന്വേഷണം നടക്കുന്നുണ്ടെന്നും ആഗ്ര അഡീഷനൽ ഡിജിപി അനുപം കുലശ്രേഷ്ഠ പറഞ്ഞു.