തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിൽ വ്യാപിച്ച കോളറയുടെ ഉറവിടം കണ്ടെത്താൻ കഴിയാതെ ആരോഗ്യ വകുപ്പ്. സ്ഥാപനത്തിൽ പുതുതായി എട്ടുപേർക്കു കൂടി കോളറ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ 21 പേർ ഇപ്പോൾ ചികിൽസ തേടിയിട്ടുണ്ട്. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന പൂർത്തിയാക്കിയെങ്കിലും കോളറയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.
ഭിന്നശേഷിക്കാരനായ ജീവനക്കാരൻ അനു മരണപ്പെട്ടത് കോളറ കാരണമാണെന്ന നിഗമനത്തിലെത്തുമ്പോഴും അനുവിന് കോളറ സ്ഥിരീകരിക്കാനോ അനുവിന്‍റെ സ്രവ സാംപിൾ ഉള്‍പ്പെടെ പരിശോധിക്കാനോ ആരോഗ്യ വകുപ്പിന് കഴിഞ്ഞിരുന്നില്ല. ഇതിനു ശേഷം പത്തു വയസ്സുകാരനു കൂടി കോളറ സ്ഥിരീകരിച്ചതോടെയാണ് വിശദമായ പരിശോധനകൾ ആരോഗ്യ വകുപ്പ് തുടങ്ങിയത്.