തിരുവനന്തപുരം: തമ്പാനൂർ ആമയിഴഞ്ചാല്‍ തോടില്‍ കാണാതായ കരാർ തൊഴിലാളി ജോയിക്കായുള്ള തിരച്ചില്‍ തുടരുന്നു. റോബോട്ട് ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ശരീര ഭാഗമെന്ന് സംശയിക്കുന്ന ചിത്രങ്ങള്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് സ്‌കൂബ ടീമിലെ മുങ്ങല്‍ വിദഗ്ധരുടെ പരിശോധനയില്‍ ചാക്കില്‍ കെട്ടിയ മാലിന്യമാണ് ക്യാമറയില്‍ പതിഞ്ഞതെന്ന് സ്ഥിരീകരിച്ചു. 117 മീറ്ററർ ദൂരമുള്ള തുരങ്കകനാലിലാണ് ജോയിലെ കാണാതായത്. ഇതില്‍ ആദ്യ 100 മീറ്ററില്‍ പരിശോധന പൂർത്തിയാക്കി, അവശേഷിക്കുന്ന 17 മീറ്ററില്‍ പരിശോധന ശക്തമാക്കാനാണ് എന്‍ഡിആര്‍എഫിന്റെ തീരുമാനം. രക്ഷാദൗത്യത്തിനായി കൊച്ചിയില്‍ നിന്നും നാവിക സംഘവും ഇന്ന് തിരുവനന്തപുരത്ത് എത്തും.
തോട് വൃത്തിയാക്കാനിറങ്ങിയ മാരായമുട്ടം സ്വദേശി ജോയി (42)യെ ഇന്നലെ രാവിലെയാണ് കാണാതായത്. കോര്‍പ്പറേഷനിലെ താത്ക്കാലിക ശുചീകരണ ജീവനക്കാരനാണ് ജോയി.