തിരുവനന്തപുരം: കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തോട് അവഗണനയെന്ന് മുഖ്യമന്ത്രി. കേരളം നിരന്തരം ആവശ്യപ്പെട്ട സുപ്രധാന വിഷയങ്ങൾ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്താൻ തയാറാകാത്തത് കേരള ജനതയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങളോട് വിവേചനപരമായ സമീപനം സ്വീകരിക്കുന്ന ബജറ്റാണിതെന്നും അദ്ദേഹം വിമർശിച്ചു.
ദീര്‍ഘകാലമായി കേരളം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന എയിംസ് ഉള്‍പ്പെടെയുള്ളവ ബജറ്റിൽ പരിഗണിച്ചിട്ടില്ല. ടൂറിസം മേഖലയിലും പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങളിലും കേരളത്തെ അവഗണിച്ചു. നിരാശാജനകവും പ്രതിഷേധാർഹവുമാണ് ഈ അവഗണയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാം മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ നിലനില്‍പ്പിന് അത്യാവശ്യമായ പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റിൽ നടത്തിയിട്ടുള്ളത്. ബജറ്റ് നിർദേശങ്ങളെ പറ്റി വിശദമായി പഠിച്ച ശേഷം സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ വീണ്ടും ഉന്നയിക്കാൻ യോജിച്ച ശ്രമം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ധനമന്ത്രി പ്രഖ്യാപിച്ച ദേശീയ പ്രാധാന്യമുള്ള എട്ട് ലക്ഷ്യങ്ങളിൽ കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിച്ചിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മറ്റൊരു സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിനോട് സംസ്ഥാനത്തിന് എതിര്‍പ്പില്ല. പക്ഷേ കേരളത്തോടുള്ള അവഗണന അംഗീകരിക്കാനാവില്ല. കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സം നിൽക്കുന്ന സമീപനമാണ് കേന്ദ്ര ബജറ്റിലൂടെ പുറത്ത് വന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.



