ഹൈദരാബാദ് : മുൻ മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ ജഗൻ മോഹൻ റെഡ്ഡി കൊളംബിയൻ മയക്കുമരുന്ന് പ്രഭു പാബ്ലോ എസ്കോബാറിനെ പോലെയാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആന്ധ്ര നിയമ സഭയിൽ പറഞ്ഞു. ടാറ്റ, റിലയൻസ്, അംബാനി എന്നിവരേക്കാൾ സമ്പന്നനാകാൻ ആഗ്രഹിച്ചു ജീവിക്കുകയാണ് ജഗൻ മോഹൻ റെഡ്ഡിയെന്നും നായിഡു ആരോപിച്ചു.
റെഡ്ഢിയുടെ കീഴിൽ അഞ്ച് വർഷമായി സംസ്ഥാനം മയക്കുമരുന്ന് ഭീഷണിയിലായിരുന്നെന്ന് പറഞ്ഞ നായിഡു സംസ്ഥാനത്തെ ക്രമസമാധാനത്തെക്കുറിച്ചും കഞ്ചാവ് (മരിജുവാന) വ്യാപനത്തെക്കുറിച്ചും ധവളപത്രം പുറത്തിറക്കി.
വൈഎസ്ആർ കോൺഗ്രസ് ഭരണകാലത്ത്, പ്രതികാര രാഷ്ട്രീയത്തിൻ്റെ ഭാഗമായി രജിസ്റ്റർ ചെയ്ത എല്ലാ ക്രിമിനൽ കേസുകളും പുനഃപരിശോധിക്കുകയും ആയിരക്കണക്കിന് ആളുകൾക്കെതിരെ കള്ളക്കേസുകൾ ചുമത്തിയ പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും ചെയ്യും. സംസ്ഥാനത്ത് 2019-24ൽ നിലനിന്നിരുന്ന നിയമരാഹിത്യത്തിന് കാരണം വൈഎസ്ആർസിപി നേതാക്കളുടെ ഒത്താശയോടെ നടന്ന പോലീസ്-ക്രിമിനൽ അവിഹിതബന്ധമാണ്.
“ആന്ധ്രയിൽ സംഭവിച്ചതുമായി ഒരാളെ മാത്രമേ താരതമ്യം ചെയ്യാൻ കഴിയൂ, അത് പാബ്ലോ എസ്കോബാറാണ്,” മയക്കുമരുന്ന് ഭീഷണിയെക്കുറിച്ചു വ്യക്തമാക്കിയ പരാമർശത്തിൽ അദ്ദേഹം നിയമസഭയിൽ പറഞ്ഞു. 2019 നും 2024 നും ഇടയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനം കഞ്ചാവ് തലസ്ഥാനമായി ഉയർന്നുവെന്നും ഇത് അടിച്ചമർത്തുമെന്ന് പ്രതിജ്ഞയെടുത്തുവെന്നും നായിഡു അറിയിച്ചു .



