ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ കൻവാർ യാത്ര കടന്നുപോകുന്ന വഴിയിലെ പള്ളിയും ദർഗ്ഗയും കെട്ടിമറച്ചു. ഉത്തർപ്രദേശിലെ ഹോട്ടലുകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവ് വിവാദം നിലനിൽക്കെയാണ് ഉത്തരാഖണ്ഡില്‍ കൻവാർ യാത്രയുമായി ബന്ധപ്പെട്ട് പുതിയ വിവാദത്തിന് തുടക്കം. കൻവാർ യാത്ര കടന്നുപോകുന്ന വഴിയിലെ ഒരു പള്ളിയും ദർഗ്ഗയും കെട്ടിമറച്ചതാണ് വിവാദമായിരിക്കുന്നത്. സംഭവം വിമർശനത്തിന് ഇടയാക്കിയതോടെ കെട്ടിമറച്ച വെള്ളത്തുണി അഴിച്ചുമാറ്റി.
ഹരിദ്വാറിലെ ആര്യനഗറിന് സമീപമുള്ള ഇസ്ലാം നഗർ പള്ളിയും എലിവേറ്റണ്ട ബ്രിഡ്ജിലെ ഒരു പള്ളിയും ദർഗ്ഗയുമാണ് മറക്കാൻ അധികൃതർ ഉത്തരവിട്ടത്. കൻവാർ യാത്രയുടെ സുഖമമായ നടതിപ്പിനും പ്രദേശത്ത് സംഘർഷ സാധ്യത ഒഴിവാക്കാനുമാണ് നടപടിയെടുത്തതെന്ന് ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ് പറഞ്ഞു.
വിവാദ നടപടിക്കെതിരെ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് രംഗത്തു വന്നു. ‘വഴിയിൽ അമ്പലവും പള്ളിയും മുസ്ലിം പള്ളിയുമെല്ലാം ഉണ്ടാകും. അതാണ് ഇന്ത്യ. മറ്റൊരു വിശ്വാസത്തിൻ്റെയോ മതസ്ഥലത്തിൻ്റെയോ നിഴൽ അവരുടെമേൽ വീഴുന്നത് ഒഴിവാക്കാൻ കൻവാർ യാത്രക്കാർ അത്രയ്ക്ക് ഇടുങ്ങിയ ചിന്താഗതിക്കാരാണോ’ – റാവത്ത് ചോദിച്ചു.
നടപടിക്കെതിര പള്ളിയുമായി ബന്ധപ്പെട്ട ആളുകളും രംഗത്തെത്തി. അധികൃതർ പള്ളിയും ശവകുടീരവും കെട്ടിമറച്ചത് തങ്ങളെ അറിയിക്കാതെയാണ്, ദർഗ്ഗയുമായി ബന്ധപ്പെട്ട ഷക്കീൽ അഹമ്മദ് എന്നയാൾ പറഞ്ഞു. ‘കഴിഞ്ഞ 40 വർഷമായി കൻവാർ യാത്ര ഇത് വഴി കടന്നു പോകുന്നുണ്ട്. തീർത്ഥാടകരുമായി ഞങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഇപ്പോൾ എന്താണിങ്ങനെ ഒരു നടപടി എന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. ഇവിടെ ഒരുകാലത്തും ഒരു പ്രശ്നമുണ്ടായിട്ടില്ല. വിശ്വാസികൾ വരും വിശ്രമിക്കും സമാധാനമായി പോകും’; ഷക്കീൽ പറഞ്ഞു.
ഇസ്ലാംനഗർ പള്ളി തലവൻ അൻവർ അലിയും പങ്കുവച്ചത് സമാനമായ പ്രതികരണമാണ്. ‘കർട്ടൻ കെട്ടിമറച്ചത് എന്തിനാണെന്ന് ഞങ്ങളോട് പറഞ്ഞിരുന്നില്ല. മുമ്പൊരിക്കലും ഇത് പോലെ സംഭവിച്ചിട്ടില്ല. കർട്ടൻ കെട്ടുന്നതിന് മുമ്പ് ഒരു ചർച്ചയും ഉണ്ടായില്ല. വ്യാഴാഴ്ച രാത്രി വന്ന പൊലീസ് ഇതിൽ ഇടപെടരുതെന്നാണ് ഞങ്ങളോട് നിർദ്ദേശിച്ചത്. കൂടുതൽ ചർച്ചക്കോ സംസാരങ്ങൾക്കൊ മുതിരാതെ ഒറ്റ രാത്രികൊണ്ട് കർട്ടൻ കെട്ടി’; അൻവർ അലി പ്രതികരിച്ചു.
‘സുരക്ഷാ കാരണങ്ങളാലാണ് നടപടിയെണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇത്രയും കാലം ഇങ്ങിനെയൊരു നടപടി മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. കൻവാർ തീർത്ഥാടകർ ഒരു പ്രശ്നവുമില്ലാതെ ഇത് വഴി കടന്നു പോവുകയും ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങിക്കുകയും ചെയ്തിരുന്നു. ഇത്തരം നടപടി ആദ്യമാണ് . ഇത് ഞങ്ങളുടെ കച്ചവടത്തെയും ബാധിച്ചു’; പ്രദേശത്ത കച്ചവടക്കാരൻ യൂനസ് പറഞ്ഞു.