മേപ്പാടി : റഡാര്‍ സിഗ്നല്‍ ലഭിച്ചതിനെ തുടർന്ന് ജീവന്റെ തുടിപ്പ് സംശയിച്ചു സൈന്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിൽ അവസാനിപ്പിച്ചു. മുണ്ടക്കൈയില്‍ മൂന്നുപേരെ കാണാതായ വീടിന് സമീപമാണ് ജീവന്റെ തുടിപ്പ് സംശയിക്കുന്ന റഡാര്‍ സിഗ്നല്‍ ലഭിച്ചിരുന്നത്. ഇവിടുത്തെ രക്ഷാപ്രവര്‍ത്തനമാണ് രാത്രിയിലേക്ക് നീണ്ടത്.
നീണ്ട തെരെച്ചിലിനോടുവിൽ ഒന്നും കണ്ടെത്താനാകാതെ വന്നതോടെയാണ് വെള്ളിയാഴ്ചയിലെ തെരച്ചില്‍ അവസാനിപ്പിച്ചത്. സിഗ്നല്‍ മനുഷ്യ ശരീരത്തില്‍ നിന്നാകാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നു. എങ്കിലും പരിശോധന തുടരുകയായിരുന്നു.
തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്ക്യൂ റഡാർ) ഉപയോഗിച്ചായിരുന്നു പരിശോധന നടത്തിയിരുന്നത്. പരിശോധനയിൽ മണ്ണിനടിയിൽ നിന്നും തുടര്‍ച്ചയായ ശ്വാസത്തിന്റെ സിഗ്നല്‍ ലഭിക്കുകയായിരുന്നു. മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചിരുന്നത്
സ്ഥലത്തെ മണ്ണുമാറ്റി സൂക്ഷ്മതയോടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടർന്നാണ് ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചത്.



