പാരീസ്: പാരീസ് ഒളിമ്പിക്സിന് കൊടിയിറങ്ങി. അടുത്ത ഒളിമ്പിക്സ് അമേരിക്കയിലെ ലോസ് ആഞ്ചലസിൽ നടക്കും. നാലു വർഷങ്ങൾക്ക് ശേഷമാകും അടുത്ത ഒളിമ്പിസ്. ജൂലൈ 24ന് തുടങ്ങി ഇന്നു പുലർച്ചവരെ നീണ്ട നിന്ന സമാപന സമ്മേളനത്തോടെയാണ് 33-ാം ഒളിമ്പിക്സ് സമാപിച്ചത്. പാരീസ് ഉൾപ്പടെ 16 ഫ്രഞ്ച് നഗരങ്ങളായിരുന്നു ഒളിന്പിക്സിനു വേദിയായത്. 32 കായികയിനങ്ങളിലായി 329 മത്സരങ്ങൾ നടന്നു.
റെഫ്യൂജി ഒളിന്പിക് ടീമടക്കം 206 വ്യത്യസ്ത പതാകക്ക് കീഴിലുള്ളവർ പാരീസ് ഒളിന്പിക്സിനെത്തി. 33-ാം ഒളിമ്പിക്സിൽ 10,714 താരങ്ങൾ മെഡലിനായി പോരാടി.
ഒരു വെള്ളിയും അഞ്ചു വെങ്കലവുമായി ആറു മെഡലാണ് ഇന്ത്യയുടെ നേട്ടം. 40 സ്വർണം, 44 വെള്ളി, 42 വെങ്കലം എന്നിങ്ങനെ 126 മെഡലുകൾ നേടിയ അമേരിക്കക്കാണ് ഓവറോൾ ചാമ്പ്യൻപട്ടം . 40 സ്വർണം, 27 വെള്ളി, 24 വെങ്കലം എന്നിങ്ങനെ 91 മെഡലുകളുടെ നേട്ടവുമായി ചൈന രണ്ടാം സ്ഥാനവും നേടി.
പി.ആർ.ശ്രീജേഷും മനു ഭാസ്ക്കറുമായിരുന്നു സമാപന മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാക വഹിച്ചത്. 34 മത് ഒളിന്പിക്സിനു ആതിഥേയത്വം വഹിക്കുന്ന ലോസ് ആഞ്ചലസ് മേയർ കരൻ ബാസ്, പാരീസ് മേയർ ആനിഡാൽഗോയിൽനിന്ന് ഒളിന്പിക് പതാക ഏറ്റുവാങ്ങി. 2028ൽ അമേരിക്ക അടുത്ത ഒളിംന്പിക്സിനു വേദിയാകും. യുഎസിന്റെ ദേശീയ ഗാനം ആലപിച്ചുകൊണ്ടാണ് ഒളിന്പിക്സ് സമാപനച്ചടങ്ങുകൾ അവസാനിച്ചത്.