ബംഗളൂരു: നോർത്ത് കന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ഡ്രൈവര്‍ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. ഗംഗാവാലി പുഴയിലെ ഒഴുക്കും പ്രതികൂല കാലാവസ്ഥയും കാരണം നിര്‍ത്തിവെച്ചിരുന്ന തെരച്ചില്‍ ചൊവ്വാഴ്ചയാണ് പുനരാരംഭിച്ചത്.
അർജുന് വേണ്ടിയുള തെരെച്ചിൽ ഇന്ന് രാവിലെ പത്ത് മണിയോടെ ഗംഗാവലി പുഴയില്‍ ആരംഭിക്കും. പ്രാദേശിക മുങ്ങല്‍ വിദഗ്ധനും മത്സ്യത്തൊഴിലാളിയുമായ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള സംഘം, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് എന്നിവ സംയുക്തമായാണ് തെരച്ചില്‍ നടത്തുക.
കാലാവസ്ഥയും ഒഴുക്കും അനുകൂലമെങ്കില്‍ നാവികസേനയും തെരച്ചിലില്‍ പങ്കെടുക്കും. നാവികസേനയുടെ ഡൈവിംഗ് സംഘത്തിന് പുഴയിലിറങ്ങി മുങ്ങി പരിശോധന നടത്താൻ പുഴയിലെ ഒഴുക്ക് വലിയ തടസ്സമായിരുന്നു. കരസേനയുടെ ചെറു ഹെലികോപ്റ്റര്‍ നാവിക സേനാംഗങ്ങളെ സഹായിക്കാനായി തെരച്ചിലിന് എത്തും.
ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടത്തിയ തെരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ടാങ്കര്‍ ലോറിയുടെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഗംഗാവലി പുഴയിലെ ഒഴുക്കിന്റെ ശക്തി കുറഞ്ഞതിനാല്‍ തെരച്ചില്‍ എളുപ്പമാകുമെന്നാണ് ഈശ്വര്‍ മാല്‍പെ പറയുന്നത്.



