കൊച്ചി: ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിൽ അതിയായ സന്തോഷമെന്ന് ഡബ്ല്യു സി സി. സിനിമാ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആദ്യം മുന്നോട്ട് വന്നത് വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആയിരുന്നു. ഡബ്ല്യു സി സി നല്‍കിയ നിവേദനമാണ് ഹേമ കമ്മിറ്റി രൂപീകരണത്തിന്റെ തുടക്കം. സിനിമാ മേഖലയിൽ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴിൽ രംഗത്തെ പ്രശ്നങ്ങളുമൊക്കെ പഠിക്കാന്‍ ആദ്യമായാണ് രാജ്യത്ത് ഇത്തരത്തിലൊരു കമ്മീഷന്‍ രൂപീകരിക്കുന്നത്.
ഹേമ കമ്മിറ്റി റീപോർട്ട് പ്രസിദ്ധീകരിച്ചതിനെ കുറിച്ച് ഡബ്ല്യു സി സി പുറത്തു വിട്ട കുറിപ്പ്
ഡബ്ല്യൂ.സി.സിയുടെ കുറിപ്പ്
ആകാശം നിറയെ ദുരൂഹതയാണ്; തിളങ്ങുന്ന നക്ഷത്രങ്ങള്‍, മനോഹരമായ ചന്ദ്രന്‍. എന്നാല്‍ ശാസ്ത്രീയാന്വേഷണത്തില്‍ വെളിപ്പെട്ടത്, താരങ്ങള്‍ക്ക് തിളക്കമില്ലെന്നും ചന്ദ്രന് അത്ര മനോഹാരിതയില്ലെന്നുമാണ്. അതുകൊണ്ടു തന്നെ, ജാഗരൂകരാകുക നിങ്ങള്‍ കാണുന്നതെല്ലാം വിശ്വസിക്കരുത്- ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്.
ഞങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ യാത്രയായിരുന്നു. എല്ലാ സ്ത്രീകള്‍ക്കും അവരുടെ അഭിമാനമുയര്‍ത്തിപ്പിടിച്ച് ജോലി ചെയ്യാന്‍ ഒരു പ്രൊഫഷണല്‍ ഇടം സിനിമയിലുണ്ടാക്കുക എന്ന ലക്ഷ്യവുമായി ഞങ്ങള്‍ നടത്തിയ പോരാട്ടം ഒരു ശരിയായ പോരാട്ടമായിരുന്നു. ഇന്ന് അതിനെ നീതീകരിച്ചാണ് ഞങ്ങള്‍ നില്‍ക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുകൊണ്ടു വരിക എന്നത് ഡബ്ല്യൂ.സി.സി എടുത്ത മറ്റൊരു ചുവടാണ്. സിനിമയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ലിംഗഭേദം സിനിമയില്‍ എത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് നമുക്കുണ്ടാകുന്നത്. ഈ റിപ്പോര്‍ട്ടിന് വേണ്ടി മണിക്കൂറുകള്‍ മാറ്റി വച്ച ജസ്റ്റിസ് ഹേമാ, ശ്രീമതി ശാരദാ, ഡോ. വസന്തകുമാരി എന്നിവര്‍ക്ക് നന്ദി പറയുന്നു.
മാധ്യമങ്ങള്‍ക്കും വനിതാ കമ്മീഷനും കേരളത്തിലെ ജനങ്ങള്‍ക്കും വനിതാ സംഘടനകള്‍ക്കും അഭിഭാഷകര്‍ക്കുമെല്ലാം ഡബ്ല്യൂ.സി.സി നന്ദി പറയുന്നു.