തിരുവനന്തപുരം: സിനിമാ രംഗത്ത് നടന്നു കൊണ്ടിരിക്കുന്ന സ്ത്രീ വിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാർ ഇരകൾക്കൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ചലചിത്ര മേഖലയിലെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പഠിക്കാൻ സർക്കാർ ഒരു സമിതിയെ നിയമിക്കുന്നത്.
ചലചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും തൊഴിൽ പരമായ വിഷയങ്ങളും പഠിച്ചു റിപ്പോർട്ട് നൽകുന്നതിനാണ് ഹേമ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്. 2019 ഡിസംബർ 31 ന് തന്നെ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് ഗവണ്മെന്റ് നടത്തിയത്. അടിയന്തയിരമായി ഇടപടേണ്ട മേഖലയിൽ സർക്കാർ ഇടപെട്ടു. ചലചിത്ര മേഖലയിലെ മയക്കുമരുന്ന് ഉപയോഗവും ലൈംഗീക അതിക്രമങ്ങളും തടയണമെന്ന ശുപാർശയിൽ ക്രമസമാധാന രംഗത്തെ ഏജൻസികൾക്ക് വിഷയത്തിൽ കാര്യക്ഷമമായി ഇടപെടാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്റേണൽ കംപ്ലയ്ന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന നിർദ്ദേശം അടിയന്തര സ്വഭാവത്തോടെ നടപ്പാക്കുമെന്നും സ്ത്രീകൾ സംവിധായകരും സാങ്കേതിക പ്രവർത്തകരുമായി വരുന്ന സിനിമകൾക്ക് പദ്ധതി വിഹിതം മാറ്റിവെച്ചിട്ടുണ്ട്. സ്ത്രീകളുടെ നാല് സിനിമകൾ ഗവൺമെന്റ് സഹായത്തോടെ പുറത്തിറക്കി. സിനിമ സീരിയൽ മേഖലകളിലെ തർക്ക പരിഹാരങ്ങൾക്കായി ജുഡീഷ്യൽ ട്രിബ്യൂണൽ രൂപീകരിക്കണമെന്ന നിർദ്ദേശത്തിന്മേലും സർക്കാർ നടപടിയെടുക്കും.
സമൂഹത്തിലെ തെറ്റായ പ്രവണതകൾ എല്ലാ മേഖലകളിലെയും പോലെ സിനിമയിലുമെത്തുക സ്വാഭാവികമാണ്. ഈ മേഖലയിലെ എത് തരത്തിലുള്ള ചൂഷണങ്ങളായാലും ഇരക്കൊപ്പമായിരിക്കും സർക്കാർ നിലകൊള്ളുക. സിനിമാ മേഖല നിയന്ത്രിക്കേണ്ടത് ഗ്രൂപ്പുകളല്ല. അഭിപ്രായ വ്യത്യാസങ്ങൾ മേഖലയെ ശക്തിപ്പെടുത്താനാകണം. ആരെയും പുറത്താക്കാനോ അനർഹരെ അകത്താക്കാനോ ശ്രമിക്കരുത്.
ഷാജി എൻ കരുണിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റി സിനിമാ നയത്തിന്റെ കരട് തെയ്യാറാക്കും. പ്രൊഡക്ഷൻ ബോയ് മുതൽ സംവിധായകൻ വരെയുള്ളവരുമായി ആശയവിനിമയം നടത്തി മാത്രമേ സിനിമാനയം രൂപീകരിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.