പതനംതിട്ട: കണ്ണൂർ എ ഡി എം നവീൻബാബുവിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മക്കളായ നിരുപമയും നിരഞ്ജനയും അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി ചിതയിലേക്ക് തീ പടർന്നു. പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ വിലാപ യാത്രയായാണ് കലക്ടറേറ്റിൽ എത്തിച്ചത്.
കളക്ടറേറ്റിലെ പൊതുദർശനത്തിനു ശേഷം വീട്ടിലെത്തിച്ചു. രണ്ടിടങ്ങളിലും വലിയ ജനാവലിയാണ് നവീൻ ബാബുവിനെ അവസാനമായി ഒന്ന് കാണാൻ എത്തിയത്. മന്ത്രിമാരായ വീണ ജോര്ജും കെ രാജനും വീട്ടിലെത്തിയിരുന്നു. മന്ത്രി കെ രാജൻ രാവിലെ മുതൽ വീട്ടിൽ ഉണ്ടായിരുന്നു. മൃതദേഹം ചിതയിലേക്കെടുത്തത് മന്ത്രിയടക്കമുള്ളവരാണ്.
മന്ത്രി കെ രാജനും കെ ജെനീഷ് കുമാർ എം എൽ എ യും ജനപ്രതിനിധികളുമുൾപ്പടെയാണ് മൃതദേഹം ചുമന്നത്. കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പിൽ ജില്ലാ പ്രസിഡണ്ട് പി പി ദിവ്യ അഴിമതി ആരോപിച്ചതിനെ തുടർന്നാണ് എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്തത്.



