കാസർക്കോട്: വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച് നൂറിലേറെ പേർക്ക് പൊള്ളലേറ്റു. പുലര്‍ച്ചെ 12.30ഓടെ നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെയാണ് പടക്കപ്പുരക്ക് തീപിടിച്ചത്.
അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്കും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലും പരിയാരും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി. സംഭവത്തിൽ രണ്ട് ക്ഷേത്ര ഭാരവാഹികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പൊട്ടിത്തെറിയുണ്ടായതോടെ ആളുകള്‍ ചിതറിയോടി. തിക്കിലും തിരക്കിലും പരിക്കേറ്റവരും നിരവധിയാണ്. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ രാത്രി തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.
വെടിക്കെട്ടിന് അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിൻ്റെ വെള്ളാട്ടം പുറപ്പെടുന്ന സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ അതിൻ്റെ തീപ്പൊരി പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ വീഴുകയും ഉഗ്രസ്ഫോടനം ഉണ്ടാകുകയുമായിരുന്നു. ക്ഷേത്രമതിൽക്കെട്ടിന് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.



