കണ്ണൂർ: എ ഡി എം നവീൻ ബാബു മരണപ്പെട്ട കേസിൽ ചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ കീഴടങ്ങി. കേസിൽ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയ പശ്ചാത്തലത്തിലാണ് കീഴടങ്ങൽ. മുൻകൂർ ജാമ്യ ഹർജി പരിഗണിച്ച കോടതി ഗുരുതരമായ നിരീക്ഷണങ്ങളായിരുന്നു നടത്തിയത്. ഒരു തരത്തിലുള്ള ജാമ്യത്തിനും അർഹതയില്ലെന്ന കണ്ടെത്തലാണ് കോടതി നടത്തിയത്. തുടർന്നാണ് സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ദിവ്യ പോലീസിന് കീഴടങ്ങിയത്.
പോലീസിൽ കീഴടങ്ങിയ ദിവ്യയെ കണ്ണൂർ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കസ്റ്റഡിയിൽ വാങ്ങണമോ എന്ന കാര്യത്തിൽ പോലീസ് തീരുമാനമെടുക്കും. പോലീസ് ആവശ്യപെട്ടതതിനുസരിച്ചാണ് ദിവ്യ പാർട്ടി പ്രവർത്തകർക്കൊപ്പം കണ്ണൂർ കണ്ണപുരത്തെത്തി പോലീസിൽ കീഴടങ്ങിയത്.
നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയുടെ പങ്ക് വ്യക്തമായതിന് ശേഷവും ദിവ്യയുടെ നിലപാടുകൾ ശരിവെക്കുന്ന സമീപനമാന് പാർട്ടി തുടക്കത്തിൽ സ്വീകരിച്ചിരുന്നത്. പിന്നീട് ഉദ്യോഗസ്ഥരും കേരളീയ സമൂഹം ഒന്നാകെയും ദിവ്യയുടെ ചെയ്‌തിക്കെതിരെ നിരന്തരമായി ശബ്ദിച്ചപ്പോഴാണ് നേതാക്കൾ നിലപാടിൽ മാറ്റം വരുത്തിയത്.
പാർട്ടിയും സർക്കാരും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് നിരന്തരമായി പറയുമ്പോഴും ദിവ്യയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പോലീസിൽ നിന്നും പാർട്ടിയിൽ നിന്നും ഉണ്ടായികൊണ്ടിരുന്നത്. മുൻകൂർ ജാമ്യത്തിന് വേണ്ടി അവസാനസമയം വരെ കാത്തിരുന്നെങ്കിലും കോടതിയുടെ ഗുരുതര വിമർശനങ്ങളാണ് കീഴടങ്ങലിലേക്ക് വഴിയൊരുക്കിയത്.



