ഹൈദരാബാദ്: സംസ്ഥാനത്ത് സ്ഥാപിക്കുന്ന യങ് ഇന്ത്യ സ്‌കിൽ യൂണിവേഴ്‌സിറ്റിക്ക് വേണ്ടി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പ്രഖ്യാപിച്ച 100 കോടി രൂപ സ്വീകരിക്കേണ്ടെന്ന് തെലുങ്കാന സർക്കാർ തീരുമാനിച്ചു. അദാനി ഫൗണ്ടേഷന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് വഴി വാഗ്ദാനം ചെയ്‌ത ഫണ്ടാണ് തെലുങ്കാന സർക്കാർ നിരസിച്ചത്.
“സംസ്ഥാന സർക്കാരിൻ്റെയോ എൻ്റെ സ്വന്തം പ്രതിച്ഛായയ്‌ക്ക് കോട്ടം വരുത്തുന്ന അനാവശ്യ ചർച്ചകളുമായും സാഹചര്യങ്ങളുമായും ബന്ധപ്പെടാൻ ഞാനും എൻ്റെ കാബിനറ്റ് സഹപ്രവർത്തകരും ആഗ്രഹിക്കുന്നില്ല,” മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി തിങ്കളാഴ്ച പറഞ്ഞു. “സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്, ഐടി, വ്യവസായ വകുപ്പ് സ്‌പെഷ്യൽ ചീഫ് സെക്രട്ടറി ജയേഷ് രഞ്ജൻ അദാനി ഗ്രൂപ്പിന് അവരുടെ സംഭാവന സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനം അറിയിച്ചുകൊണ്ട് കത്തെഴുതിയിട്ടുണ്ട്.” അദാനി ഗ്രൂപ്പ് ഉൾപ്പെടെയുള്ള ഒരു സംഘടനയിൽ നിന്നും തെലങ്കാന സർക്കാർ ഇതുവരെ ഒരു രൂപ പോലും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദായനികുതി ഇളവ് നേടി സർവ്വകലാശാലയ്ക്കുള്ള സംഭാവനകൾ സ്വരൂപിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങൾ ഫലം കണ്ടു വരുന്നുണ്ട്. അതിനാൽ ഒരു രൂപ പോലും സർക്കാരിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് സ്വീകരിച്ചിട്ടില്ല, മുഖ്യമന്ത്രി പറഞ്ഞു. അതെ സമയം ദാവോസ് ഉച്ചകോടിക്കിടെ തെലങ്കാന സർക്കാർ അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച 12,400 കോടി രൂപയുടെ നിക്ഷേപ ഇടപാടുകളെക്കുറിച്ച് ചോദ്യമുയർന്നിട്ടുണ്ട്. ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാട് വളരെ വ്യക്തമാണ്. നിയമങ്ങൾ അനുസരിച്ച് ചെയ്യുന്ന ഏതൊരു കരാറും ഇടപാടും നിക്ഷേപ കരാറും തുടരുമെന്നാണ് ഇതിന് മറുപടിയായി
രേവന്ത് പറഞ്ഞത്. കോർപ്പറേറ്റുകൾക്കും നിയമപരമായ നിക്ഷേപങ്ങൾക്കും ഞങ്ങൾ എതിരല്ല. എന്നിരുന്നാലും, ക്രമക്കേടുകൾ കണ്ടെത്തിയാൽ ഏത് ഇടപാടും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാം,” എന്നും അദ്ദേഹം പറഞ്ഞു



