തിരുവനന്തപുരം: ബെഡിൽ മൂത്രമൊഴിച്ച കുട്ടിയോട് ആയമാരുടെ കൊടും ക്രൂരത. തിരുവനന്തപുരം ശിശുക്ഷേമസമിതിയിലാണ് സംഭവം. കുഞ്ഞിൻറെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചു. സംഭവത്തിൽ മൂന്ന് ആയമാരെ അറസ്റ്റ് ചെയ്‌തു. മഹേശ്വരി, സിന്ധു, അജിത എസ്കെ എന്നീ താൽക്കാലിക ജീവനക്കാരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇവർ തന്നെയാണ് കുട്ടിയെ സ്ഥിരമായി പരിചരിക്കാറുള്ളത്.
രണ്ടു ദിവസം മുൻപാണ് സംഭവം നടന്നത്. കുട്ടിയെ കുളിപ്പിച്ച മറ്റൊരു ആയ ശരീരത്തിലെ മുറിവ് കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ക്രൂരത വെളിച്ചത്തുവന്നത്. തൈക്കാട് ആശുപത്രിയിലെത്തിച്ചു പരിശോധിച്ചപ്പോഴാണ് ജനനേന്ദ്രിയത്തിലെ മുറിവ് കണ്ടെത്തിയത്. തുടർന്ന് സമിതിയിലുള്ള മുഴുവൻ താൽക്കാലിക ആയമാരെയും ശിശു ക്ഷേമ സമിതി പുറത്താക്കി.
അജിത എസ്കെയാണ് കുട്ടിയെ മുറിവേൽപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ആയമാർക്കെതിരെയും പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തി തുടങ്ങി.



