കോഴിക്കോട്: മുനമ്പത്തെ ഭൂമി വഖഫ് ഭൂമി തന്നെയാണെന്നും അല്ലെന്നുള്ള പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ശുദ്ധ അസംബന്ധവും അബദ്ധ ജടിലവുമാണെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. മതനിയമങ്ങൾ അറിവില്ലാത്ത രാഷ്ട്രീയ നേതാക്കൾ അത് വിശദീകരിക്കാൻ നിൽക്കരുതെന്നും, അറിവില്ലാതെ മത നിയമങ്ങളിൽ ഇടപെടുന്നത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും കമ്മിറ്റി പറഞ്ഞു.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നതിന് വ്യക്തമായ രേഖയുണ്ട്. 1971ൽ കോടതി അത് കൃത്യമായി പറഞ്ഞതാണ്. 2115/1950 നമ്പർ ആധാര പ്രകാരം മുഹമ്മദ് സിദ്ധീഖ് സേട്ട് ഫാറൂഖ് കോളേജിന് നൽകിയത് വഖഫ് ആയിട്ടാണ്. കേരളം വഖഫ് ബോർഡും അത് അംഗീകരിച്ചതാണ്. ഭൂമി വഖഫാണെന്ന് രേഖകൾ കൃത്യമായി പറയുമ്പോൾ ഉത്തരവാദിത്തപെട്ടവർ അതിനെതിരെ സംസാരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. കൃത്യമായി പഠിക്കാതെ മതകാര്യങ്ങൾ പറയുന്നത് പ്രതിപക്ഷ നേതാവിൻറെ സ്ഥാനത്തിന് യോജിച്ചതല്ലെന്നും കേരള മുസ്‌ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു.
വഖഫ് ഭൂമി മത നിയമപ്രകാരം സംരക്ഷിക്കുന്നതിൽ ഫാറൂഖ് കോളേജ് കമ്മിറ്റിക്ക് ഗുരുതരമായ വീഴ്‌ച സംഭവിച്ചിട്ടുണ്ട്. വഖഫ് ഭൂമി വിൽക്കാൻ പാടില്ലെന്ന മതനിയമവും വഖഫ് ആക്ടും ലംഘിച്ചതും ആരാണെന്ന് കണ്ടുപിടിച്ചു അവർക്കെതിരെ നിയമ പ്രകാരമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കണം. കഥയറിയാതെ സ്ഥലം വാങ്ങി വഞ്ചിതരായവരെ കണ്ടെത്തി പുനധിവസിപ്പിക്കാൻ സർക്കാർ തയാറാകണം. ഇതിനുള്ള എല്ലാ ശ്രമങ്ങൾക്കും കേരള മുസ്‌ലിം ജമാഅത്തിന്റെ പിന്തുണ ഉണ്ടാവുമെന്നും കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.
സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി അധ്യക്ഷം വഹിച്ചു. പേരോട് അബ്ദുറഹിമാൻ സഖാഫി, വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, എൻ അലി അബ്ദുല്ല, സി പി സൈതലവി, മജീദ് കക്കാട്, മുസ്തഫ കോഡൂർ, സുലൈമാൻ സഖാഫി മാളിയേക്കൽ സംബന്ധിച്ചു.