മസ്‌കത്ത് : ഇ കെ സമസ്തയിലെ വിവാദങ്ങൾക്ക് പിന്നാലെ മസ്‌കത്തിലുണ്ടായ വിഭാഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഐക്യം ഊട്ടിയുറപ്പിക്കാൻ മധ്യസ്ഥ കമ്മറ്റിയുടെ അടിയന്തര യോഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞ ദിവസം മസ്‌കത്തിലുണ്ടായ അനിഷ്ട സംഭവങ്ങൾക്ക് പിന്നാലെ രൂപീകരിച്ച എസ് ഐ സി മസ്‌കത്ത് സെൻട്രൽ കമ്മറ്റിയും, റുവി യൂനിറ്റ് കമ്മറ്റിയും താത്ക്കാലികമായി മരവിപ്പിച്ചു. സുന്നി സെന്ററിന്റെയും, സമസ്ത ഇസ്ലാമിക് സെന്ററിന്റെയും പ്രവർത്തകർക്കിടയിൽ നടക്കുന്ന എല്ലാ വിവാദ ചർച്ചകളും അവസാനിപ്പിക്കാനും കമ്മിറ്റി ഐക്യകണ്ഡേന തീരുമാനം കൈകൊണ്ടു.
മുശാവറ അംഗം ഉമ്മർ ഫൈസി മുക്കം പാണക്കാട് ഖാസി ഫൗണ്ടേഷനെയും മുസ്‌ലിം ലീഗ് അധ്യക്ഷനെയും അവഹേളിച്ചുവെന്ന ആരോപണത്തിന് പിന്നാലെ ഉണ്ടായ വിവാദങ്ങളുടെ അനുരണം മസ്‌കത്തിലും ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. അംഗത്വ വിതരണത്തിൽ പക്ഷപാതം കാണിച്ചു, രഹസ്യ യോഗങ്ങളിലൂടെയും മറ്റും തിരക്കിട്ട് സമസ്തയുടെ യൂനിറ്റ് കമ്മറ്റികൾ രൂപീകരിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് മധ്യസ്ഥ കമ്മറ്റിയുടെ ഇടപെടൽ ഉണ്ടായത്. ഇതിനിടെ റൂവി സുന്നി സെന്റർ ഓഫീസിൽ വെച്ച് നടത്തിയ ജനറൽ ബോഡി യോഗത്തിൽ വാക്കേറ്റവും ഉണ്ടായിരുന്നു.
എന്നാൽ, മസ്‌കത്തിലെ വിവാദങ്ങൾ അവസാനിപ്പിക്കുന്നതിന് ബുധനാഴ്ച ചേർന്ന കർമ്മ സമിതിയുടെ യോഗത്തിന് സുന്നി സെന്റർ പ്രസിഡന്റ് അൻവർ ഹാജി, അഷ്‌റഫ് കിണവക്കൽ, ഷമീർ പാറയിൽ, മുഹമ്മദലി ഫൈസി നേതൃത്വം നൽകി.
സലീം കോർണിഷ്, റഫീഖ് ശ്രീകണ്ഡപുരം, അബ്ദുറഹീം കെ കെ, മുഹമ്മദ് വാണിമേൽ, മോയിൻ ഉപ്പള, ഉമർ വാഫി, അബ്ബാസ് ഫൈസി, ഷാഹുൽ ഹമീദ്, മജീദ് ബി സി, താജുദ്ദീൻ, ഉമർ തളിപ്പറമ്പ്, കെ പി ജാസിം, അബ്ദുള്ള ചന്ദ്രിക, ഉബൈദ് തളിപ്പറമ്പ്, ഫിറോസ് പരപ്പനങ്ങാടി സംബന്ധിച്ചു.