മലപ്പുറം: ക്രിസ്‌തുമസ് കേക്ക് വിവാദത്തിൽ സമസ്‌തയിൽ സമവായം. സമസ്‌തയിലെ ലീഗ് വിരുദ്ധർ പാണക്കാട്ടെത്തി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. തങ്ങളുമായി വ്യക്തിപരമായ തർക്കങ്ങൾ തീർന്നുവെന്നും തെറ്റിധാരണ നീങ്ങിയെന്നും ഹമീദ് ഫൈസി അമ്പലക്കടവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പാണക്കാട്ടേക്ക് ചർച്ചക്ക് വിളിച്ചത് സമസ്‌ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങളാണെന്നും ഹമീദ് ഫൈസി പറഞ്ഞു.
ചില പ്രതികരണങ്ങൾ സാദിഖലി തങ്ങൾക്ക് പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടയിൽ നടന്ന സംഭവവികാസങ്ങൾ നേതാക്കൾക്കിടയിൽ അകൽച്ചയുണ്ടാക്കിയിട്ടുണ്ട്. ആശയവിനിമയങ്ങൾ കുറഞ്ഞു പോയതാണ് ഇങ്ങിനെ സംഭവിക്കാൻ ഇടയായതെന്നും തനിക്ക് തങ്ങളുമായുള്ള വ്യക്തിപരായ തർക്കങ്ങൾ എല്ലാം തീർന്നുവെന്നും ഹമീദ് ഫൈസി പറഞ്ഞു.
കേക്ക് വിവാദം മാധ്യമ സൃഷ്ടിയാണ്. തൻറെ ഭാഗത്തുനിന്നും അത്തരത്തിലുള്ള ഒരു പ്രസ്‌താവന ഉണ്ടായിട്ടില്ല. ഒരു ചാനലാണ് ഇത് വിവാദമാക്കിയത്. വർഗീയത വളർത്തുന്ന ഒരാളായി തന്നെ ചിത്രീകരിച്ചു. വർഗീയത ആരോപിക്കുന്നവർക്ക് അത് തെളിയിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.