കണ്ണൂർ: കേരളത്തിന്റെ കലാലയങ്ങളെ എക്കാലവും കശാപ്പുശാലകൾ ആക്കിയിട്ടുള്ള എസ്എഫ്ഐ എന്ന തീവ്രവാദ പ്രസ്ഥാനത്തോടുള്ള പ്രതിരോധങ്ങൾ ഇനിയും തുടരുമെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. തന്റെ ഫേസ് ബുക് പോസ്റ്റിലാണ് അദ്ദേഹം സിപിഎമ്മിനേയും എസ്എഫ്ഐയെയും രൂക്ഷമായി വിമർശിക്കുന്നത്. കള്ള് ഷാപ്പിൽ തല്ലുണ്ടാക്കി മരണപ്പെട്ടവരെ പോലും രക്തസാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി വ്യാജ രക്തസാക്ഷിക്കണക്കുകളാണ് സിപിഎം പ്രചരിപ്പിക്കുന്നത്. എസ്എഫ്ഐ നരഭോജികളെ കാണുന്ന, അവരുടെ അക്രമങ്ങൾ നേരിടേണ്ടി വരുന്ന നാട്ടിലെ സാധാരണ ജനങ്ങൾക്ക് സത്യത്തെ തൊട്ടറിയാം.
രാജ്യം നടുങ്ങിപ്പോയൊരു ദളിത് കുട്ടിയുടെ കൊലപാതകം എസ്എഫ്ഐ നടത്തിയിട്ട് അധിക നാളുകൾ ആയിട്ടില്ല. കൂടെ പഠിക്കുന്ന വിദ്യാർത്ഥികളെ, പഠിപ്പിക്കുന്ന അധ്യാപകരെ, ഈ തീവ്രവാദ പ്രസ്ഥാനം ആക്രമിക്കാത്തവരായി കലാലയങ്ങളിൽ ആരുണ്ടെന്ന് അദ്ദേഹം ചോദിക്കുന്നു. നിരോധിക്കപ്പെടേണ്ടിയിരുന്ന പ്രസ്ഥാനം തന്നെയാണ് എസ്എഫ്ഐ എന്നും അങ്ങിനെ ചിന്തിക്കാത്ത ജനാധിപത്യ വിശ്വാസികൾ നാട്ടിലുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.
യൂണിവേഴ്സിറ്റി യൂണിയൻ കിട്ടാത്തതിന്റെ പേരിൽ കലോത്സവങ്ങളിൽ കലാപം ഉണ്ടാക്കുന്ന സമീപനമാണ് എസ്എഫ്ഐ ക്രിമിനലുകൾ സ്വീകരിച്ചത്. പോലീസിന്റെ സഹായത്തോടുകൂടിയാണ് കലോത്സവവേദികളിൽ എസ്എഫ്ഐ അക്രമം അഴിച്ചുവിട്ടത്. ഡി സോൺ കലോത്സവ വേദിയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വാസ്തവം എന്തുകൊണ്ടാണ് മാധ്യമങ്ങൾ ചർച്ചയാക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
ക്ഷമയുടെ എല്ലാ സീമകളും ലംഘിച്ചപ്പോഴാണ് കെഎസ്‌യു പ്രതിരോധിച്ചത്. ഇരുട്ടിന്റെ മറവിൽ ക്വട്ടേഷൻ ഗുണ്ടകളുമായി വന്ന് ഒറ്റയ്ക്ക് നിൽക്കുന്ന രാഷ്ട്രീയ എതിരാളികളെ മർദ്ദിക്കുന്ന സിപിഎം രീതി അല്ല അവിടെ കണ്ടത്. എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള നേർക്കുനേർ പ്രതിരോധമാണ്. കെഎസ്‌യു നേരെ നിന്നപ്പോൾ നൂറോളം വരുന്ന എസ്എഫ്ഐ ക്രിമിനലുകളാണ് അവിടെനിന്നും ഓടിപ്പോയത്. വസ്തുത മറച്ചു വച്ച് കൊടും ക്രിമിനലുകൾ ആയ എസ്എഫ്ഐക്കാരെ ന്യായീകരിക്കാൻ ഇറങ്ങുന്ന മാധ്യമങ്ങൾ എന്ത് സന്ദേശമാണ് കേരളത്തിന് നൽകുന്നത്?
സിപിഎം പക്ഷത്തുള്ള മാധ്യമ വേട്ടയാടലുകൾ എന്നത്തേയും പോലെ നടക്കട്ടെ…
എല്ലാത്തിന്റെയും മുകളിൽ സത്യവും ന്യായവും ജനങ്ങളും ഉണ്ട്. ശരി ഞങ്ങളുടെ പക്ഷത്താണ് അതുകൊണ്ട് തന്നെ ഈ ക്രിമിനലുകൾക്കെതിരെയുള്ള ജനപക്ഷ പോരാട്ടത്തിൽ വിജയവും ഞങ്ങൾക്ക് തന്നെയാവും. കേരളത്തെ, സിപിഎം ഗുണ്ടായിസത്തിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് ജനങ്ങൾ ഞങ്ങളിൽ അർപ്പിച്ചിട്ടുള്ള ദൗത്യം. അത് അതിന്റെ വഴിക്ക് തന്നെ ഞങ്ങൾ നടത്തും.
ഈ കമ്മ്യൂണിസ്റ്റ് പിശാചുക്കളോട് ഒരിക്കലും സന്ധിയില്ലെന്ന് വീണ്ടും ഓർമപ്പെടുത്തുന്നു.
https://www.facebook.com/ksudhakaraninc