തിരുവനന്തപുരം: 32 ദിവസമായി സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തുന്ന ആശാവർക്കർമാരുടെ പ്രയാസങ്ങൾ മനസ്സിലാക്കാനും ആരോഗ്യ മന്ത്രി വീണാജോർജിന്റെ കണ്ണ് തുറക്കാനും സമരക്കാർ ആറ്റുകാലമ്മക്ക് പൊങ്കാലയിട്ടു. ഇത് സമരപൊങ്കാലയല്ലെന്നും വിശ്വാസപൊങ്കാലയാണെന്നും സമരക്കാർ പറഞ്ഞു.
ആശാവർക്കർമാർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കാനും ചർച്ചയിലൂടെ സമരം അവസാനിപ്പിക്കാനും കാണാനും മനസ്സലിവ് ഉണ്ടാവാൻ മന്ത്രിക്ക് തോന്നിക്കുവാനുമാണ് ദേവിക്ക് പൊങ്കാലയിട്ടത്. എല്ലാ വർഷവും ക്ഷേത്ര സന്നിധിയിൽ പൊങ്കാലയിടുന്നവരാണ് ഞങ്ങൾ. ഇത്തരത്തിൽ സെക്രട്ടറിയേറ്റ് നടയിൽ പൊങ്കല സമർപ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത് മന്ത്രിയുൾപ്പടെയുള്ളവർ തങ്ങളോട് കാണിച്ച അവഗണയുടെ ഫലമാണെന്നും ആശാവർക്കർമാർ ചൂണ്ടിക്കാട്ടി.
പത്ത് ദിവസത്തിനകം സമരത്തിന് പരിഹാരം കാണാനാവുമെന്നാണ് ഞങ്ങൾ കരുതിയത്. വെയിലും മഴയുമേറ്റ് തങ്ങൾ ചെയ്യുന്ന സമരം വനിതയായിട്ട് പോലും അവർക്ക് കാണാൻ സാധിക്കാത്തതിൽ പ്രയാസമുണ്ടെന്നും അവർ പറഞ്ഞു.
സമരം നീളുന്നതിനനുസരിച്ചു ആശാവർക്കർമാരുടെ സമരത്തിന് ജനപിന്തുണ വർദ്ധിക്കുകയാണ്. പൊങ്കാലക്ക് എത്തിയ നിരവധിപേരാണ് സെക്രട്ടറിയേറ്റ് നടയിലെ സമരപന്തലിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.