കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി ആസാം സ്വദേശി അമിത് ഉറാംഗ് പിടിയിൽ. തൃശൂർ മാളയിലെ ആലത്തൂരിൽ വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. ആലത്തൂരിൽ കോഴി ഫാമിന് സമീപം അതിഥി തൊഴിലാളികൾ ഒന്നിച്ചു താമസിക്കുന്ന സ്ഥലത്തുവെച്ചാണ് ഉറാംഗിനെ കസ്റ്റഡിയിലെടുത്തത്.
പ്രതിയെ പിടിക്കുന്നതിന് വേണ്ടി മൂന്ന് എസ്എച്ച്ഒമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ തെരഞ്ഞെടുത്തിരുന്നു. മാള പോലീസിന്റെ സഹായത്തോടെ ഗാന്ധി നഗർ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയിൽ പതിഞ്ഞ വിരലടയാളം അമിത് ഉറാംഗിന്റേതാണെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. നേരത്തെ മോഷണ കേസിൽ ഉറാംഗ് അറസ്റ്റിലായ സമയത്ത് ശേഖരിച്ച ഫിംഗർ പ്രിൻറുമായി കോടാലിയിൽ വിരലടയാളം സാമ്യമുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു.
വീടിൻറെ വാതിലിലും വീടിനുള്ളിലെ വിവിധ സ്ഥലങ്ങളിലും അമിത് ഉറാംഗിന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ട്. കൊലപാതകം നടത്താൻ ദിവസങ്ങളോളം ആസൂത്രണം നടത്തിയെന്നും ശനിയാഴ്‌ച മുതൽ പ്രതി താമസിച്ചത് നഗരത്തിലെ ലോഡ്‌ജിലാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.
അമിത് ഉറാംഗ് വിജയകുമാറിൻറെ വീടിന്റെ പരിസരത്തെത്തി പരിസരം ശ്രദ്ധിച്ചിരുന്നു. തിങ്കളാഴ്‌ച രാവിലെ ലോഡ്‌ജിൽ നിന്നും പോയ പ്രതി റെയിൽവേ സ്റ്റേഷനിലു മെത്തിയിരുന്നു. രാത്രിയോടെയാണ് പ്രതി കൊലപാതകം നടത്താനായി വീട്ടിൽ എത്തിയത്.



