ന്യൂഡൽഹി: കുവൈറ്റ് രാജകുടുംബാംഗം ഷെയ്ഖ അലി അൽ ജാബിറിന് പത്മശ്രീ പുരസ്‌കാരം സമ്മാനിച്ചു. കുവൈറ്റിൽ യോഗയുടെ പ്രചാരണത്തിന് ഷെയ്ഖ അലി അൽ ജാബിർ അൽ സബാഹ് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഇന്ത്യൻ സർക്കാർ പത്മ ശ്രീ പുരസ്കാരം സമ്മാനിച്ചത്. പത്മശീ പുരസ്‌കാരം ലഭിക്കുന്ന ആദ്യ കുവൈറ്റ് വനിത കൂടിയാണ് അവർ. രാഷ്‌ട്രപതി ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഷെയ്ഖ അലി അൽ ജാബിറിന് പുരസ്‌കാരം സമ്മാനിച്ചു.
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന്റെ പ്രതിഫലനമാണ് ഈ ബഹുമതിയെന്ന് ഇന്ത്യയിലെ കുവൈറ്റ് അംബാസഡർ മിഷാൽ മുസ്‌തഫ അൽ ഷമാലി പറഞ്ഞു. ഈ പുരസ്കാരം വ്യക്തിപരമായി അഭിമാനം നൽകുന്നതാണെന്നും യോഗയോടും ഫിറ്റ്നസിനോടുമുള്ള് തൻറെ അഭിനിവേശം കുവൈറ്റും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക വിനിമയങ്ങളെ വളർത്തിയെന്നും ഷെയ്ഖ പറഞ്ഞു. യോഗ പ്രചാരണത്തിന് കുവൈറ്റിൽ നേതൃത്വം നൽകുന്ന ദാറാത്മ യോഗ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകയാണ് ഷെയ്‌ഖ.
പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈറ്റിൽ ചെന്ന സമയത്ത് ഷൈഖയുമായി കൂടികാഴ്‌ച നടത്തിയിരുന്നു. യുവാക്കൾക്കിടയിൽ യോഗയുടെ പ്രചാരണം വർധിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. യോഗയോടും ഫിറ്റ്നസിനോടുമുള്ള അവരുടെ താല്പര്യത്തെ മോഡി അഭിനന്ദിക്കുകയും ചെയ്‌തിരുന്നു.
കുവൈറ്റിൽ ജീവകാരുണ്യ പ്രവർത്തങ്ങളിൽ സജീവമായ ഷെയ്‌ഖ യമൻ അഭയാർഥികൾക്കും യുദ്ധത്തിൽ ആഭ്യന്തരമായി കുടിയിറക്കപെട്ടവർക്കും വേണ്ടിയുള്ള ധന സമാഹരണത്തിലും ഷെയ്‌ഖ മുന്നിലുണ്ടായിരുന്നു.