കണ്ണൂർ: കണ്ണൂരിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. മാതമംഗലം പുനിയംകോട് മണിയറ റോഡിൽ വടക്കേടത്ത് വീട്ടിൽ മിനി നമ്പ്യാരാണ് അറസ്റ്റിലായത്. മിനിയെ പയ്യന്നൂർ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തു.
രാധാകൃഷ്‌ണനെ കൊലപ്പെടുത്താൻ കേസിലെ ഒന്നാം പ്രതി സന്തോഷുമായി മിനി ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. സന്തോഷിനെയും തോക്ക് നൽകിയ സജോ ജോസഫിനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. കേസിലെ മൂന്നാം പ്രതിയാക്കിയാണ് മിനിയെ പോലീസ് അറസ്റ് ചെയ്‌തത്.
ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്നു മിനി സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു. സന്തോഷുമായി മിനിക്കുള്ള സൗഹൃദത്തെ രാധാകൃഷ്‌ണൻ എതിർത്തത്തിലുള്ള വിരോധം കാരണമാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. 2025 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം.
പൂർവ വിദ്യാർഥി സംഗമത്തിലൂടെയാണ് സഹപാഠികളായിരുന്ന മിനിയും സന്തോഷും വീണ്ടും കണ്ടു മുട്ടുന്നതും അടുക്കുന്നതും. രാധാകൃഷ്‌ണനെ വീട് പണിക്ക് സഹായിയായെത്തിയ സന്തോഷ് മിനിയോട് കൂടുതൽ ഇടപഴകാൻ തുടങ്ങിയതിനെ രാധാകൃഷ്‌ണൻ എതിർത്തു. സന്തോഷ് ഭീഷണിപ്പെടുത്തിയതായി രധാകൃഷ്‌ണൻ നേരത്തെ പോലീസിൽ പരാതിയും നൽകിയിരുന്നു. അതിനിടെയാണ് നിർമാണം നടക്കുന്ന വീട്ടിൽ വെച്ച് രാധാകൃഷ്‌ണനെ കൊലപ്പെടുത്തുന്നത്.