ന്യൂഡൽഹി: ജെയ്ഷെ നേതാവ് അബ്ദുൽ റഊഫ് അസ്ഹർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാക്കിസ്ഥാനിലെ പഞ്ചാബിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. കാണ്ഡഹാർ വിമാനം റാഞ്ചലിന്റെ സൂത്രധാരകൻ കൂടിയായിരുന്നു അബ്ദുൽ റഊഫ്.
ജെയ്ഷെ മുഹമ്മദ് സ്ഥപകൻ മസൂദ് അസ്ഹറിന്റെ സഹോദരനാണ് അബ്ദുൽ റഊഫ്. കഴിഞ്ഞ ദിവസം ബഹവൽപൂരിൽ നടന്ന തിരിച്ചടിയിലാണ് അയാൾ കൊല്ലപ്പെട്ടത്. ഇയാളുടെ കൂടെ മറ്റു 13 പേർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. വാർത്ത ജെയ്ഷെ നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. 24 മത്തെ വയസ്സിലാണ് റഊഫ് അസ്ഹർ കാണ്ഡഹാർ വിമാനം റാഞ്ചാൻ പദ്ധതിയിട്ടത്. ഇന്ത്യൻ തടവിൽ കഴിയുന്ന സഹോദരനെ മോചിപ്പിക്കുവാൻ വേണ്ടിയായിരുന്നു ഈ പദ്ധതി.
1999ൽ കാഠ്‌മണ്ഡുവിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം തീവ്രവാദികൾ റാഞ്ചി. വിമാനത്തിൽ 179 യാത്രക്കാരും 11 ജീവനക്കാരും ഉണ്ടായിരുന്നു. തുടർന്ന് യാത്രക്കാരെ ബന്ദികളാക്കി മസ്ഊദ് അസ്ഹർ ഉൾപ്പടെയുള്ള ഭീകരർക്ക് വേണ്ടി തീവ്രവാദികൾ വില പേശി. ഒടുവിൽ ഭീകരുടെ ആവശ്യങ്ങൾക്ക് മുന്നിൽ വാജ്‌പേയി സർക്കാരിന് കീഴടങ്ങേണ്ടി വന്നു. മസൂദ് ഉൾപ്പടെയുള്ളവരെ മോചിപ്പിച്ച ശേഷമാണ് ബന്ദികളെ വിട്ടയച്ചത്.