റിയാദ്: സിറിയയുടെ ഭാവിയെ കുറിച്ചും പ്രാദേശിക സ്ഥിരതയെ കുറിച്ചും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ നേതൃത്വത്തിൽ സുപ്രധാന ചർച്ച നടന്നു. ചരിത്രപ്രധാനമായ നയതന്ത്ര യോഗത്തിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഖാൻ എന്നിവർ പങ്കെടുത്തു.
സിറിയയുടെ പരമാധികാരം, പ്രാദേശിക ഐക്യം, സിറിയൻ ജനതക്ക് ദീർഘകാല സമാധാനവും സമൃദ്ധിയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ച നടന്നത്. സിറിയയുടെ വിശാലമായ വികസന വിഷയങ്ങളിൽ ഒതുങ്ങി നിന്ന ചർച്ച നിലവിലുള്ള പ്രതിസന്ധികൾ പരിഹരിക്കുന്നതിന് പരസ്പരം സഹകരിക്കേണ്ടതിൻറെ പ്രാധാന്യം നേതാക്കൾ പരസ്പരം പങ്കു വെച്ചു.
സിറിയക്കെതിരായ യുഎസ് ഉപരോധങ്ങൾ പിൻവലിക്കാനുള്ള തീരുമാനത്തിന് സിറിയൻ പ്രസിഡന്റ് അൽ-ഷറ പ്രസിഡന്റ് ട്രംപിനോട് നന്ദി പറഞ്ഞു, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പുനർനിർമ്മിക്കുന്നതിനും സുരക്ഷ പുനഃസ്ഥാപിക്കുന്നതിനും വഴിയൊരുക്കുന്ന ഒരു വഴിത്തിരിവായി ഈ നീക്കത്തെ അദ്ദേഹം വിശേഷിപ്പിച്ചു.
സിറിയക്കെതിരെയുള്ള ഉപരോധങ്ങൾ നീക്കം ചെയ്യുന്നതിനും സിറിയയുടെ പുനർ നിർമ്മാണത്തിനും സഹായിക്കുന്ന തരത്തിലുള്ള സൗദിയുടെയും തുർക്കിയുടെയും നിരന്തര ശ്രമങ്ങൾക്കും ഇടപെടലുകൾക്കും അദ്ദേഹം കിരീടാവകാശിക്കും തുർക്കി പ്രസിഡന്റ് ഉർദുഖാനും നന്ദി പറഞ്ഞു.