ന്യൂയോർക്ക്: ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുകയും സ്വതന്ത്രവും പ്രായോഗികവുമായ ഒരു ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയും ചെയ്യുകയാണ് പശ്ചിമേഷ്യയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ഏക മാർഗമെന്ന് സൗദി അറേബ്യ .
പലസ്തീൻ പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുമുള്ള ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തിന് മുമ്പുള്ള യോഗത്തിൽ സഹ-അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയ ഉപദേഷ്ടാവ് ഡോ. മനൽ ഹസ്സൻ റദ് വാൻ.
യുഎൻ അംഗരാജ്യങ്ങളുടെ വിശാലമായ പങ്കാളിത്തത്തോടെ നടന്ന അന്താരാഷ്ട്ര സമ്മേളനം ജൂൺ 17 മുതൽ 20 വരെ വരെ ന്യുയോർക്കിൽ നടന്നു. ഫ്രാൻസുമായി സഹകരിച്ച്, നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ഒരു ചരിത്രപരമായ വഴിത്തിരിവായി സൗദി ഈ സമ്മേളനത്തെ മാറ്റാൻ ശ്രമിക്കുമെന്ന് ഉദ്ഘാടന സെഷനിൽ നടത്തിയ പ്രസംഗത്തിൽ, ഡോ. മനൽ ഹസ്സൻ റദ് വാൻ പറഞ്ഞു.
യോഗത്തിലേക്കുള്ള സൗദി പ്രതിനിധി സംഘത്തെ ഡോ. മനൽ ഹസ്സൻ റദ് വാനും ഫ്രഞ്ച് പക്ഷത്തെ ഫ്രഞ്ച് പ്രസിഡന്റിന്റെ ഉപദേഷ്ടാവായ ആനി-ക്ലെയർ ലെജൻഡ്രെയും നയിച്ചു. “യുദ്ധം അവസാനിപ്പിക്കുക, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുക, സമഗ്രമായ സുരക്ഷ ഉറപ്പാക്കുക തുടങ്ങി ഒരു രാഷ്ട്രീയ പദ്ധതിയിലൂടെ മാത്രമേ സംഘർഷത്തിന്റെ വേരുകൾ അറുക്കാൻ സാധിക്കുകയുള്ളൂ ” പലസ്തീൻ നേതൃത്വം ആരംഭിച്ച പരിഷ്കാരങ്ങളെ പ്രശംസിച്ചുകൊണ്ട് അവർ പറഞ്ഞു.
പലസ്തീൻ സർക്കാരിനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയുടെ പ്രാധാന്യത്തെ റദ്വാൻ എടുത്തു പറഞ്ഞു. അറബ് സമാധാന സംരംഭത്തോടുള്ള രാജ്യത്തിന്റെ ഉറച്ച പ്രതിബദ്ധതയും യൂറോപ്യൻ യൂണിയനുമായും നോർവേയുമായുള്ള പങ്കാളിത്തത്തോടെ “രണ്ട്-രാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുള്ള ആഗോള സഖ്യം” ആരംഭിക്കുന്നതിന്റെ നിർണായക പങ്കിനെയും അവർ വ്യക്തമാക്കി.