മലപ്പുറം: വഴിക്കടവിൽ പന്നിക്കെണിയിൽനിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷ്, സഹായി കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാട്ടുപന്നിയിറച്ചിക്ക് വേണ്ടിയാണ് ഇവർ കെണി വെച്ചതെന്നാണ് സംശയം.
ചോദ്യം ചെയ്യലിൽ വിനീഷ് കുറ്റം സമ്മതിച്ചതായാണ് അറിവ്. പന്നിയെ പിടികൂടി മാംസം വിൽപന നടത്തുന്നതിന് വേണ്ടിയാണ് കെണി വെച്ചതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതി നേരത്തെയും ഇത്തരത്തിൽ കെണികൾ വെച്ചിട്ടുണ്ട്. ഇത്തരത്തിൽ കെണി വെച്ച് മാംസം വിൽപന നടത്തുന്നവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വിനീഷിനെ പിടി കൂടുന്നത്
വിനീഷ് സ്ഥിരമായി നായാട്ട് നടത്തുന്നവരാണെന്ന് പ്രദേശവാസികൾ പറഞ്ഞു. വിനീഷിനെ ചോദ്യം ചെയ്‌തു വരികയാണ്. വിനീഷിൻറെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. സംഭവത്തിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തിരുന്നു. ബിഎൻഎസ് 105 വകുപ്പ് പ്രകാരമാണ് വഴിക്കടവ് പോലീസ് കേസെടുത്തത്.
ഞായറാഴ്‌ച വൈകുന്നേരമാണ് പന്നിയെ പിടിക്കാൻ വെച്ച വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് പത്താം ക്‌ളാസ് വിദ്യാർഥി അനന്തു മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ്. സമീപത്തെ തോട്ടിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ വെളളത്തിൽ നിന്നാണ് അനന്തുവിന് ഷോക്കേറ്റതെന്ന് ബന്ധുക്കൾ പറഞ്ഞു.



