കോഴിക്കോട്: വഴിക്കടവിൽ അനന്തുവെന്ന പത്താം ക്‌ളാസ് വിദ്യാർഥി പണിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മരണം നിലമ്പൂരിൽ അറിയുന്നതിന് മുൻപ് മലപ്പുറത്ത് പ്രകടനം നടന്നു. ഇപ്പോൾ ഇങ്ങിനെ ഒരു സംഭവം നടന്നാൽ ആരായിരിക്കും അതിന്റെ ഗുണഭോക്താക്കൾ എന്നും മന്ത്രി ചോദിച്ചു.
നിലമ്പൂരിൽ തെരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി സംഭവം ഉപയോഗപ്പെടുത്തിയതാണെന്ന് സംശയം ഉണ്ടെന്ന് മന്ത്രി ശശീന്ദ്രൻ. ഇതുവരെ തണുത്ത മട്ടിലായിരുന്ന പ്രചാരണം കൊഴുപ്പിക്കാനുള്ളൊരു സ്റ്റാർട്ട് അപ് എന്ന രീതിയിൽ സംഭവം ബോധപൂർവം ഉണ്ടാക്കാൻ സാധിക്കുമല്ലോ എന്നും വനം മന്ത്രി പറഞ്ഞു.
ശനിയാഴ്‌ച ഉണ്ടായ സംഭവം ദാരുണവും വേദനാജനകവുമാണ്. പ്രശ്നം അറിഞ്ഞപ്പോൾ മുതൽ അത് വനം വകുപ്പിന്റെയും സർക്കാരിൻറെയും വീഴ്ച്ചയായി ചിത്രീകരിക്കാനും പ്രതിഷേധങ്ങൾ നടത്താനുമാണ് ദൗർഭാഗ്യവശാൽ യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്.
വനം വകുപ്പ് വൈദ്യുതി ഉപയോഗിച്ച് ഒരിടത്തും ഫെൻസിംഗ് കെട്ടാറില്ല. പ്രദേശവാസികൾ പറയുന്നത് രാവിൽ അവിടെ ഫെൻസിംഗ് ഇല്ലായിരുന്നു എന്നാണ്. ഉടമസ്ഥനും ഫെൻസിംഗിനെ കുറിച്ച അറിയില്ല. അപ്പോൾ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതുൾപ്പടെ കാര്യങ്ങൾ പരിശോധകുമെന്നും മന്ത്രി പറഞ്ഞു.
അതെ സമയം മന്ത്രിയുടെ പ്രസ്താവനക്കെതിരെ ശകത്മായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മന്ത്രിയുടെ പ്രസ്‌താവന ശുദ്ധ വിവരക്കേടാണെന്നും പ്രസ്‌താവന പിൻവലിച്ചു മാപ്പ് പറയണമെന്നും കെപിസിസി പ്രസിഡൻറ് സണ്ണിജോസഫ് ആവശ്യപ്പെട്ടു. ക്രൂരവും മനുഷ്യത്വ രഹിതവുമാണ് മന്ത്രിയുടെ പ്രസ്‌താവന എന്നും ഗൂഢാലോചന തെളിയിക്കാൻ മന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും കെപിസിസി പ്രസിഡൻറ് പറഞ്ഞു.



