അങ്കാറ: ഗാസയിൽ എഴുനൂറിലധികം ആശുപത്രികൾ ബോംബിട്ട് തകർത്തവരാണ് ഇപ്പോൾ ഇറാനെതിരെ പരാതി പറയുന്നതെന്ന് തുർക്കി പ്രസിഡൻറ് ഉർദുഖാൻ. ഇസ്രയേലിന്റെ പ്രതിരോധ സേന കേന്ദ്രമായ ഗാവ്-യാം നെഗേവ് ടെക്‌നോളജി പാർക്ക് ആക്രമിച്ച സമയത്ത് സമീപത്തുള്ള ആശുപത്രിക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിനെതിയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ കൗൺസിലിന് പരാതിപ്പെട്ടത്. ഇതിനോട് പ്രതികരിക്കവെയാണ് ഉർദുഖാൻ ഇസ്രയേലിനെ പരിഹസിച്ചത്.
ഇറാന്റെ നടപടി യുദ്ധക്കുറ്റവും തീവ്രവാദവുമാണെന്നും ആക്രമിച്ചത് ജൂതർക്കും മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും ഒരുപോലെ ചികിത്സ നൽകുന്ന ആശുപത്രിയാണെന്നും ആശുപത്രിക്ക് നേരെ നടത്തിയ ആക്രമണത്തിൽ 45 പേർക്ക് പരിക്കേറ്റെന്നും ഇസ്രായേൽ പരാതി പെട്ടിരുന്നു. മിസൈൽ ആക്രമണത്തെ തുടർന്ന് ഇറാനെതിരെ ആക്രമണം കടുപ്പിക്കാൻ ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകുകയും ചെയ്‌തിരുന്നു.
അതേസമയം ആക്രമണം നടത്തിയത് ആശുപത്രി ലക്ഷ്യമിട്ടല്ലെന്നും ഇസ്രായേൽ പ്രതിരോധ സേന ഉപയോഗിച്ചിരുന്ന സമീപത്തെ ടെക്നോളജി പാർക്കായിരുന്നുവെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു. ബീർഷെബയിലെ സോറോക്ക മെഡിക്കൽ സെന്ററിൽ നിന്നുമൊരു മെയിൽ മാത്രം അകലെയാണ് ടെക്നോളജി പാർക്ക്. മൈദയിൽ ആക്രമത്തിൽ പാർക്കിനും കനത്ത നാശനഷ്ടങ്ങൾ സംഭിവിച്ചിരുന്നു.