ന്യൂ ഡൽഹി : ഇന്ത്യയുടെ പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂരിനായുള്ള അഞ്ച് രാജ്യങ്ങളുടെ പ്രചാരണ ദൗത്യത്തിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ കോൺഗ്രസ് എംപി ശശി തരൂർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ട് വീണ്ടും പരസ്യമായി രംഗത്ത്. ദി ഹിന്ദുവിലെ കോളത്തിൽ പ്രധാനമന്ത്രി മോഡിയെ “ഇന്ത്യയുടെ മികച്ച സ്വത്ത്” എന്നാണ് തരൂർ വിശേഷിപ്പിച്ചത്. പ്രധാന മന്ത്രിയുടെ ഊർജ്ജം, ചലനാത്മകത, ഇടപെടാനുള്ള സന്നദ്ധത എന്നിവ ആഗോളതലത്തിൽ ഇന്ത്യയ്ക്ക് ഒരു പ്രധാന മുതൽ കൂട്ടാണെന്നും മോഡി കൂടുതൽ പിന്തുണ അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിന്റെ പ്രചാരണം ആഗോളതലത്തിൽ ഇന്ത്യയുടെ ഐക്യം കാണിച്ചു. ഐക്യത്തിന്റെ ശക്തി, വ്യക്തമായ ആശയവിനിമയത്തിന്റെ ഫലപ്രാപ്തി, മൃദുശക്തിയുടെ തന്ത്രപരമായ മൂല്യം, സുസ്ഥിരമായ പൊതു നയതന്ത്രത്തിന്റെ അനിവാര്യത എന്നിവ വർദ്ധിച്ചുവരുന്ന സങ്കീർണ്ണമായ ഒരു അന്താരാഷ്ട്ര പ്രകൃതിയെ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയെ നയിക്കുമെന്ന് മനസ്സിലാക്കിയതായി തരൂർ കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂരിന്റെ പ്രചാരണ ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം ഇക്കാര്യത്തിൽ വ്യക്തത നൽകുക എന്നതായിരുന്നുവെന്ന് തരൂർ പറഞ്ഞു. ഇന്ത്യയുടെ പ്രവർത്തനങ്ങൾ സ്വയം പ്രതിരോധത്തിന്റെ നിയമാനുസൃതമായ ഒരു നടപടിയാണെന്നും തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള ആവശ്യമായ പ്രതികരണമാണെന്നും അദ്ദേഹം വിശദീകരിച്ചു. വസ്തുതകൾ ക്ഷമയോടെയും സ്ഥിരമായും അവതരിപ്പിക്കുന്നതിലൂടെ പ്രാരംഭ തെറ്റിദ്ധാരണകളെയോ മനഃപൂർവമായ തെറ്റായ വിവരങ്ങളെയോ മറികടക്കാൻ കഴിയുമെന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള സന്ദർശനം തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.
ലോക രാഷ്ട്രങ്ങളോട് ഓപ്പറേഷൻ സിന്ദൂരിന്റെ സാഹചര്യം വിവരിക്കാൻ നിയോഗിച്ച നയതന്ത്ര ദൗത്യ സംഘത്തിൽ ചേർത്തത് മുതൽ മോഡി സർക്കാരിനെ പ്രശംസിച്ചു മാത്രം സംസാരിക്കുന്ന തരൂർ, കോൺഗ്രസിനകത്ത് കടുത്ത വിമർശനം നേരിടുന്നുണ്ട്. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് ശശി തരൂര്‍ സംഘത്തിൽ ചേർന്നത്. യുപിഎ ഭരണകാലത്ത് നടത്തിയ സർജിക്കൽ സ്‌ട്രൈക്കുകളെ അവഗണിക്കുകയൂം മോഡി സർക്കാർ സാഹചര്യം കൈകാര്യം ചെയ്തതിനെ പ്രശംസിച്ചതുമാണ് കോൺഗ്രസ് നേത്യത്വത്തെ ചെടിപ്പിച്ചത്.