കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന് നിർത്തിവച്ചിരുന്ന സർവീസുകൾ പുനരാരംഭിച്ചു എയർ ഇന്ത്യയും ഇൻഡിഗോയും. കരിപ്പൂർ നെടുമ്പാശേരി വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് പുനരാരംഭിച്ചത്. യൂറോപ്പ്, പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് എയർ ഇന്ത്യ തുടങ്ങിയത്. ഖത്തറിലെ അമേരിക്കൻ സൈനിക താവളം ഇറാൻ ആക്രമിച്ചതിനെ തുടർന്ന് ഈ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് എയർ ഇന്ത്യ നിർത്തിയിരുന്നത്.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും റദ്ദാക്കിയ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ റിയാദ്, മസ്‌കറ്റ് സർവീസുകൾ പുനരാരംഭിച്ചു. രാത്രി 8.25 നുള്ള കോഴിക്കോട് – റിയാദ്, 11.45 നുള്ള കോഴിക്കോട്- മസ്‌ക്കറ്റ് സർവീസുകൾ ഉണ്ടാകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഘട്ടം ഘട്ടമായി സർവീസുകൾ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. യുഎസ്, കാനഡ സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് കമ്പനി പ്രാധാന്യം നൽകുന്നതെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.



