അബഹ: ബീഷിൽ വെടിയേറ്റ് മരിച്ച ഐസിഎഫ് പ്രവർത്തകൻ ബഷീറിൻറെ ജനാസ വ്യാഴാഴ്‌ച നാട്ടിലേക്ക് കൊണ്ടുപോകും. മൂന്നാം തിയ്യതി പുലർച്ചെ മൂന്ന് മണിക്ക് ജിദ്ദയിൽ നിന്നും പുറപ്പെടുന്ന ഇൻഡിഗോ വിമാനത്തിൽ ദൽഹി വഴിയാണ് മൃതദേഹം കൊണ്ടുപോകുന്നത്. വ്യാഴാഴ്‌ച രാത്രി 9.30 ന് കോഴിക്കോട് എത്തിച്ചേരും. മെയ് 31 ശനിയാഴ്‌ച രാത്രിയാണ് കാസറഗോഡ് സ്വദേശി ഏണിയാടി കുറ്റിക്കോൽ ബഷീർ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടത്. അജ്ഞാതരിൽ നിന്നും വെടിയേറ്റുമരിച്ചതായി ഞായറാഴ്‌ച രാവിലെയാണ് കുടുംബത്തിന് വിവരം ലഭിക്കുന്നത്.
ബിഷ നഗിയയിൽ ബഷീർ ഓടിക്കുന്ന വാഹനം വൃത്തിയാക്കുന്നതിനിടയിൽ അജ്ഞാതൻ വാഹനത്തിൽ എത്തി വെടിവെക്കുകയായിരുന്നു. ശബ്‌ദം കേട്ട് സമീപ വാസികൾ എത്തുമ്പോൾ ബഷീർ തൻറെ വാഹനത്തിന് സമീപം വീണു കിടക്കുന്നതാണ് കണ്ടത്. പോലീസെത്തി ആശുപത്രിയിൽ എത്തിക്കും മുന്നെ ബഷീർ മരണപ്പെട്ടിരുന്നു. പോലീസ് അന്വേഷണം നടത്തുകയും സഊദ് അബ്ദുല്ല അൽ മുഈനി എന്ന സൗദി പൗരനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ബഷീറിനെ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമായിട്ടില്ല.
15 വർഷമായി ടാക്‌സി ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്നു . ബിഷ ഐസിഎഫ് യൂണിറ്റ് ക്ഷേമകാര്യ സെക്രട്ടറികൂടിയാണ് മരണപെട്ട ബഷീർ, ബിഷയിലും സ്വദേശത്തും സാന്ത്വന പ്രവർത്തങ്ങളിൽ സജീവമായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി, മാതാവ്: പരേതയായ മറിയുമ്മ, ഭാര്യ: നസ്‌റീൻ ബീഗം ഉപ്പള, മക്കൾ: മറിയം ഫിദ (9), മുഹമ്മദ് ബിലാൽ (7), അബ്ദുല്ല ആദിൽ(2), സഹോദരങ്ങൾ: അബൂബക്കർ കുമ്പക്കോട്, അസൈനാർ കുമ്പക്കോട്, കരീം കുമ്പക്കോട്, റസാഖ് കുമ്പക്കോട്, എം സുലൈഖ ബെണ്ടിച്ചാൽ, ബീ ഫാത്തിമ കോളിയടുക്കം, എം ഖദീജ കൊട്ടിയാടി, പരേതയായ സുഹറ ചട്ടച്ചാൽ.
പ്രദേശത്തെ സാമൂഹിക പ്രവർത്തകനും ഐസിഎഫ് പ്രവർത്തകനുമായ അബ്‌ദുൽ അസീസ് കുന്നുംപുറത്തിൻറെ നേതൃത്വത്തിലായിരുന്നു നിയമ നടപടികൾ പൂർത്തിയാക്കിയത്. ഐസിഎഫ് നാഷണൽ സെക്രട്ടറി സിറാജ് കുറ്റിയാടി, ക്ഷേ,മകാര്യ സെക്രട്ടറി ലുഖ്‌മാൻ പാഴൂർ, ഹാരിസ് പടല റിയാദ് ഐസിഎഫ് സെക്രട്ടറി ഇബ്രാഹീം കരീം, മുജീബുറഹ്മാൻ സഖാഫി എന്നിവർ ആവശ്യമായ സഹായങ്ങൾ നൽകി.