തിരുവനന്തപുരം: പുതിയ സ്‌കൂൾ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതൽ 10 വരെയുള്ള ക്ലാസുകളിലെ പഠന സമയം അരമണിക്കൂർ വർധിക്കും. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെയാണ് പുതിയ സ്‌കൂൾ സമയം.
സ്‌കൂൾ ഉച്ച ഭക്ഷണത്തിൻറെ പുതുക്കിയ മെനു അനുസരിച്ചു ഭക്ഷണം വിതരണം ചെയ്യുന്നതിന് പാചക ചെലവ് വർധിപ്പിച്ചു തരണമെന്ന അധ്യാപകരുടെ ആവശ്യം ചർച്ച ചെയ്‌ത് തീരുമാനിക്കും. സ്‌കൂൾ ഭക്ഷണ ചെലവിലേക്ക് എന്തെങ്കിലും വിഹിതം തരാൻ സാധിക്കുമോ എന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികളുമായുള്ള ചർച്ചയിൽ ഉന്നയിക്കാമെന്നും മന്ത്രി പറഞ്ഞു.
അക്കദമിക് മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിന് സംഘടനകൾ പിന്തുണ അറിയിച്ചു. സ്‌കൂളുകളുടെ ടേം പരീക്ഷകളും യൂണിറ്റ് പരീക്ഷകളും നിലനിർത്തണമെന്ന് അധ്യാപക സംഘടനകളുടെ ആവശ്യം യോഗം അംഗീകരിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ, വിഎച്എസ്‌സി ട്രാൻസ്‌ഫർ നടത്തുന്നതിന് സാങ്കേതിക തടസങ്ങൾ ഉടൻ പരിഹരിച്ചു സ്ഥലം മാറ്റം നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ ഒഴിവുള്ള നാല് തസ്‌തികകളിലേക്ക് ഉടൻ നിയമനം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.