കണ്ണൂർ: ചെങ്ങന്നൂർ ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി. പരോളിലായിരുന്ന ഷെറിൻ അതീവ രഹസ്യമായി കണ്ണൂർ വനിതാ ജയിലിലെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി മടങ്ങുകയായിരുന്നു.
ഷെറിനുൾപ്പടെയുള്ള 11 പേർക്ക് ശിക്ഷയിളവ് നൽകി ജയിൽ മോചനം നൽകണമെന്ന മന്ത്രിസഭാ ശുപാർശക്ക് ഗവർണർ അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഷെറിൻ ഉൾപ്പടെയുള്ള പ്രതികളെ ജയിൽ മോചിപ്പിക്കാൻ സർക്കാർ ഉത്തരവ് പുറത്തിറക്കുന്നത്.
ഭർതൃപിതാവ് ഭാസ്‌കര കാരണവരെ ഷെറിൻ മറ്റു പ്രതികളോടൊപ്പം ചേർന്ന് വീട്ടിനുള്ളിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഷെറിൻറെ സുഹൃത്ത് കുറിച്ചി സ്വദേശി ബാസിത് അലി, ഇയാളുടെ കൂട്ടാളി കളമശേരി സ്വദേശി നിഥിൻ, ഏലൂർ സ്വദേശി റഷീദ് എന്നിവരായിരുന്നു കേസിലെ പ്രതികൾ. 2009 ലായിരുന്നു കേസിനാസ്പദമായ സംഭവം.
14 വർഷത്തെ കാലയളവിനിടയിൽ ഇവർക്ക് 500 ദിവസം പരോൾ ലഭിച്ചിരുന്നു. ജയിലിലെ നല്ല നടപ്പ് പരിഗണിച്ചു ഷെറിനെ മോചിപ്പിക്കണമെന്ന് ജയിൽ ഉപദേശക സമിതി സർക്കാരിന് റിപ്പോർട്ട് ചെയ്‌തിരുന്നു.