ന്യൂഡൽഹി: നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യ യുകെ സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്‌റ്റാർമറും കരാറിൽ ഒപ്പുവെച്ചു.
പ്രധാനമന്ത്രിമാർ തമ്മിലുള്ള ചർച്ചകൾക്ക് ശേഷമായിരുന്നു തീരുമാനം. ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന 99% സാധനങ്ങൾക്കും തീരുവ ഒഴിവാക്കും. ആഭരണങ്ങൾ, രത്നങ്ങൾ, തുണിത്തരങ്ങൾ, ഇലക്ട്രോണിക്‌സ് എന്നിവകൾക്ക് തീരുവ ഒഴിവാക്കും. കാപ്പിയുടെയും തേയിലയുടെയും കയറ്റുമതി വർദ്ധിപ്പിക്കുവാനും തീരുമാനമായി.
വ്യാപാര കരാർ നിലവിൽ വന്നതിനെ തുടർന്ന് യുകെ പ്രസിഡൻറ് ഇന്ത്യയോട് നന്ദി അറിയിച്ചു. ഇന്ത്യയും യുകെയും തമ്മിൽ ബന്ധങ്ങളുണ്ട്. സാങ്കേതിക വിദ്യ, സുരക്ഷ മേഖലകളിലെ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാകും, കരാറിൻറെ ഗുണം യുകെക്കും ഇന്ത്യക്കും ലഭിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും കെയർ സ്റ്റാർമർ അറിയിച്ചു.
ഇന്ന് ചരിത്രദിനമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചത്. ഇന്ത്യയിലെ വസ്ത്രം, ഭക്ഷ്യം, ആഭരണം, സമുദ്ര ഉൽപന്നങ്ങൾ, എഞ്ചിനിയറിംഗ് തുടങ്ങിയ മേഖലകൾക്ക് കരാറിന്റെ ഗുണം ലഭിക്കും. യുകെയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന മെഡിക്കൽ ഉപകരണങ്ങൾ വ്യോമയാന യന്ത്ര ഭാഗങ്ങൾ എന്നിവയുടെ ഇറക്കുമതി ഇന്ത്യക്ക് ഗുണകരമാകുമെന്നും മോഡി പറഞ്ഞു.
വിദ്യാഭ്യാസ മേഖലകളിൽ ഇരു രാജ്യങ്ങളും ചേർന്ന് പുതിയ അധ്യായത്തിന് നാന്ദി കുറിക്കുന്നു. യുകെയിലെ ആറ് സർവകലാശാലകളിൽ ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കും. യുകെയിലെ ഇന്ത്യക്കാർ ഇരു രാജ്യങ്ങളും തമ്മിലുള്ള ജീവനുള്ള പാലമാണെന്നും മോഡി വിശേഷിപ്പിച്ചു.