കോഴിക്കോട്: എസ്എഫ്ഐ പ്രവർത്തകർക്കെതിരെ മൊഴി നൽകി എന്നാരോപിച്ച് ഹോട്ടലും കാറും അടിച്ചു തകർത്തതായി പരാതി. വെസ്റ്റ് കൈതപ്പൊയിൽ ചെമ്പ്രപറ്റയിലെ ഗ്രാൻഡ് ഫാമിലി ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്.
ഹോട്ടൽ ഉടമയും മകനും പരാതി നൽകാനായി താമരശ്ശേരിയിൽ എത്തിയപ്പോൾ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പിൻ ഭാഗത്തെ ഗ്ലാസ്സും അക്രമി സംഘം തകർത്തു. ഹോട്ടൽ ഉടമയെയും ഭാര്യയെയും മകനെയും മർദ്ദിച്ചതായും പരാതിയുണ്ട്.
കഴിഞ്ഞ ദിവസം പുതുപ്പാടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന വിദ്യാർഥി സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഹോട്ടൽ ഉടമ സാക്ഷി മൊഴി നൽകിയിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്ന് ഹോട്ടൽ ഉടമ അബ്‌ദുറഹ്‌മാൻ പറഞ്ഞു. അബ്‌ദുറഹ്മാന്റെ ഭാര്യ റൈഹാനത്ത്, മകൻ ഷംനാദ്, എന്നിവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.