വാഷിംഗ്ടൺ: ഇസ്രായേൽ അടിച്ചേൽപ്പിച്ച പട്ടിണിയാൽ തകർന്ന പാലസ്തീൻ പ്രദേശത്തെ മാനുഷിക സാഹചര്യത്തെ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിലെ ഇസ്രായേലിന്റെ ഏറ്റവും ശക്തമായ ചില പിന്തുണക്കാർ അപലപിച്ചു. ഗാസയിൽ നിന്ന് പുറത്തുവരുന്ന മെലിഞ്ഞ കുട്ടികളുടെ ചിത്രങ്ങളാണ് അപലപനത്തിന് പിന്നിലെ കാരണമെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ഭക്ഷ്യ വിതരണ സംവിധാനത്തെ ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കൾ നിശിതമായി അപലപിച്ചു, തെറ്റായ ഭക്ഷ്യ നയം 1,000-ത്തിലധികം പലസ്തീൻ സഹായ അന്വേഷകരുടെ മരണത്തിലേക്ക് നയിച്ചതായി അവർ ആരോപിച്ചു. ചിലർ ഇസ്രായേലി നയങ്ങളെ നേരിട്ട് കുറ്റപ്പെടുത്താതെ ഗാസയിലേക്ക് പ്രവേശിക്കാൻ സഹായം ആവശ്യപ്പെട്ട് അവ്യക്തമായ പ്രസ്താവനകൾ പുറപ്പെടുവിച്ചു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 200,000 പലസ്തീനികളെ ഇതിനകം കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്ത തീവ്ര ഇസ്രായേൽ സർക്കാർ ഗാസയിലെ വംശീയ ഉന്മൂലനത്തിന് നേതൃത്വം നൽകാൻ കൂട്ട പട്ടിണി ഉപയോഗിക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം, സെനറ്റർ ബെർണി സാൻഡേഴ്‌സ് പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാർ ഗാസയിൽ ഒരു “ഉന്മൂലന” പ്രചാരണം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പതിറ്റാണ്ടുകളായി ഇസ്രായേലിന് അമേരിക്കൻ കോൺഗ്രസിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന ശക്തമായ ഉഭയകക്ഷി പിന്തുണയെ ഇളക്കിമറിക്കാൻ അമേരിക്കൻ കോൺഗ്രസിന്റെ വിയോജിപ്പുകൾ കാരണമാകുമെന്നാണ് കണക്കാക്കുന്നത്.
നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ട്രംപും ഗാസയിലെ മാനുഷിക സഹായ ഗ്രൂപ്പുകളെ കൂലിപ്പടയാളികളെക്കൊണ്ട് മാറ്റിസ്ഥാപിച്ചിരിക്കുയാണെന്ന് ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് വാൻ ഹോളൻ വിമർശിച്ചു. ഇത് ഗസയിൽ കൂടുതൽ മരണത്തിനും നാശത്തിനും കാരണമാകുന്നുവെന്നും, എല്ലാ ദിവസവും, ഗാസയിലെ ഭീകരത പുതിയതും സങ്കൽപ്പിക്കാനാവാത്തതുമായ ആഴങ്ങളിലേക്ക് എത്തുന്നുവെന്നും വാൻ ഹോളൻ സോഷ്യൽ മീഡിയ പോസ്റ്റിൽ എഴുതി.
ഐക്യരാഷ്ട്രസഭയും അവകാശ ഗ്രൂപ്പുകളും “മരണക്കെണി” എന്നും “മനുഷ്യ കശാപ്പുശാലകൾ” എന്നും വിശേഷിപ്പിച്ച ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനുള്ള യുഎസ് പിന്തുണയെക്കുറിച്ച് ട്രംപ് ഭരണകൂടം സംസാരിക്കുകയും ഗാസയിലെ മാനുഷിക പ്രതിസന്ധിക്ക് ഹമാസിനെ തെറ്റായി കുറ്റപ്പെടുത്തുകയും ചെയ്യുന്നുവെന്നും ഇത് തുടരാനാവില്ലന്നും വാൻ ഹോളൻ കുറിച്ചു.
ഗാസയിൽ മാനുഷിക സഹായം നൽകുന്നതിൽ ഇസ്രായേൽ മനഃപൂർവ്വം പരാജയപ്പെട്ടത് വംശഹത്യയ്ക്ക് തുല്യമാണെന്ന് കോൺഗ്രസ് അംഗം ജോൺ ഗാരമെൻഡി അഭിപ്രായപ്പെട്ടു. ഫലസ്തീനികൾക്കാവശ്യമായ ഭക്ഷണം എത്തിക്കാൻ ഇസ്രായേലിന് കഴിവും മാർഗവുമുണ്ട്. അന്താരാഷ്ട്ര നിയമപ്രകാരം അത് എത്തിക്കാൻ അവർക്ക് ബാധ്യതയുമുണ്ട്; ഗാസയ്ക്ക് ഭക്ഷണം നൽകാതിരിക്കുക എന്നത് പ്രധാനമന്ത്രി നെതന്യാഹുവിന്റെ തീരുമാനമാണ്. ഗാരമെൻഡി കൂട്ടിച്ചേർത്തു.
ഇസ്രായേൽ ഗാസയിൽ വംശഹത്യ നടത്തിയെന്നും, ഫലസ്തീൻ ജനതയെ നശിപ്പിക്കാനുള്ള ശ്രമമാണെന്നും ചില പുരോഗമന കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. മനുഷ്യാവകാശ ഗ്രൂപ്പുകളും യുഎൻ വിദഗ്ധരും ഇസ്രായേൽ സൈനിക നടപടി വംശഹത്യയാണെന്ന് നിഗമനത്തിലെത്തിയിട്ടുണ്ട്.
ഗാസയ്ക്കുള്ള സഹായം നിർത്തലാക്കാനും എല്ലാ ഫലസ്തീനികളെ പ്രദേശം വിട്ടുപോകാൻ നിർബന്ധിക്കാനും നിരവധി ഇസ്രായേലി ഉദ്യോഗസ്ഥർ പരസ്യമായി ആവശ്യപെടുന്നുണ്ട്. ഗസ തുടച്ചുനീക്കാൻ സർക്കാർ കുതിച്ചുയരുകയാണെന്ന് ഇസ്രായേൽ പൈതൃക മന്ത്രി അമിച്ചായ് എലിയാഹു റേഡിയോ അഭിമുഖത്തിൽ പറഞ്ഞതായി ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു.