ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവും തുടർന്നുള്ള ഓപ്പറേഷൻ സിന്ദൂരും കേന്ദ്ര സർക്കാർ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് വിവിധ ചോദ്യങ്ങളുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ പി ചിദംബരം രംഗത്ത്. ദി ക്വിന്റ് എന്ന വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ, സർക്കാർ മതിയായ വിവരങ്ങൾ നൽകിയിട്ടില്ലെന്നും പ്രധാന വിവരങ്ങൾ പങ്കിടാൻ അവർ തയ്യാറല്ലെന്നും ചിദംബരം ആരോപിച്ചു.
പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ എവിടെ? അവരെ പിടികൂടാത്തതോ അവരെ തിരിച്ചറിയാൻ പോലും തയ്യാറാകാത്തതോ എന്തുകൊണ്ട്? ആക്രമണകാരികൾക്ക് അഭയം നൽകിയെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് എന്ത് സംഭവിച്ചു?” 26 പേർ കൊല്ലപ്പെട്ട ആക്രമണത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. വ്യത്യസ്ത ഉദ്യോഗസ്ഥർ വിവരങ്ങൾ പുറത്ത് വിടുന്നുണ്ട് . എന്നാൽ പ്രധാനമന്ത്രിയോ പ്രതിരോധ മന്ത്രിയോ വിദേശകാര്യ മന്ത്രിയോ സമഗ്രമായ ഒരു പ്രസ്താവന നടത്താത്തത് എന്തുകൊണ്ടാണ്?” അദ്ദേഹം ചോദിച്ചു.
എല്ലാം ഒരു ഊഹാപോഹമാണെന്നാണ് എനിക്ക് തോന്നുന്നത്. ഓപ്പറേഷൻ സിന്ദൂരിനിടെ തന്ത്രപരമായ തെറ്റുകൾ വരുത്തി എന്ന വസ്തുത സർക്കാർ മറച്ചുവെക്കുകയാണെന്ന് ഞാൻ കരുതുന്നു, സർക്കാർ എന്താണ് മറയ്ക്കാൻ ശ്രമിക്കുന്നതെന്ന ചോദ്യത്തിന് മറുപടിയായി ചിദംബരം പറഞ്ഞു.
അന്വേഷണത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യുടെ പങ്കിനെക്കുറിച്ചും അദ്ദേഹം ചോദ്യം ചെയ്തു. ഇത്രയും ആഴ്ചകളായി എൻഐഎ എന്താണ് ചെയ്തതെന്ന് അവർ വെളിപ്പെടുത്താൻ തയ്യാറല്ല. തീവ്രവാദികളെ അവർ എവിടെ നിന്നാണ് വന്നതെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ടോ? അവർ സ്വദേശ ഭീകരരാകാൻ സാധ്യത ഇല്ലേ?. അവർ പാകിസ്ഥാനിൽ നിന്നാണ് വന്നതെന്ന് എന്താണ് ഉറപ്പ്? അതിന് തെളിവുകളൊന്നുമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ നഷ്ടങ്ങളും മറച്ചുവെക്കുകയാണ്. ഒരു യുദ്ധത്തിൽ ഇരുവശത്തും നഷ്ടങ്ങൾ സംഭവിക്കുമെന്ന് ഞാൻ ഒരു കോളത്തിൽ മുമ്പും പറഞ്ഞതാണ്. ഇന്ത്യയ്ക്ക് നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. കാര്യങ്ങൾ തുറന്നുപറയണമെന്നും ചിദംബരം ആവശ്യപ്പെട്ടു
അതേസമയം, ചിദംബരത്തിന്റെ പരാമർശത്തിനെതിരെ ബിജെപി തിരിച്ചടിച്ചു, പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, പതിവ് പോലെ ഇത്തവണയും കോൺഗ്രസ് പാകിസ്ഥാന് ക്ലീൻ ചിറ്റ് നൽകാൻ തിരക്കുകൂട്ടുന്നുവെന്ന് ബിജെപി നേതാവ് അമിത് മാൾവിയ പറഞ്ഞു നമ്മുടെ സേന പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന തീവ്രവാദത്തെ നേരിടുമ്പോഴെല്ലാം, കോൺഗ്രസ് നേതാക്കൾ ഇന്ത്യയുടെ പ്രതിപക്ഷത്തേക്കാൾ ഇസ്ലാമാബാദിന്റെ പ്രതിരോധ അഭിഭാഷകരെപ്പോലെയാണ് തോന്നുന്നത്. മാൾവിയ കൂട്ടിച്ചേർത്തു.