ന്യൂഡൽഹി: വോട്ട് കൊള്ള വിവാദത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ നോട്ടീസ് നൽകാൻ ഇന്ന് രാവിലെ ചേർന്ന ഇന്ത്യ സഖ്യം യോഗത്തിൽ തീരുമാനമായി.
വോട്ട് കൊള്ള സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണത്തിൽ സത്യവാങ് മൂലം നൽകണമെന്നും അല്ലെങ്കിൽ മാപ്പ് പറയണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇംപീച്ച്മെൻറ് കൊണ്ടുവരാൻ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം നീക്കം ആരംഭിച്ചത്.
ആദ്യപടിയായി നോട്ടീസ് നൽകുന്നതിനാന് ഒപ്പ് ശേഖരണംനടത്തും. പാർലമെന്റിലെ രണ്ട് സഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷനെ ഇംപീച്ച് ചെയ്യാൻ സാധിക്കുകയുള്ളൂ. നിലവിൽ പ്രമേയം പാസാക്കാനുള്ള അംഗങ്ങൾ ഇന്ത്യ സഖ്യത്തിനില്ല.
അതേസമയം, വോട്ട് കൊള്ള വിഷയത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്ന് പ്രക്ഷുബ്ധമായി സ്പീക്കറുടെ ഡയസിന് അടുത്ത് വരെ ചെന്നാണ് ഇന്ന് ലോക്‌സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടർന്ന് 12 മണിവരെ ലോക്‌സഭയും രണ്ട് മണിവരെ രാജ്യസഭയും നിർത്തിവെച്ചു