ബംഗളുരു: ധർമ്മസ്ഥലയിൽ പെൺകുട്ടികൾ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തൽ നടത്തിയയാൾ അറസ്റ്റിൽ. വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. വെളിപ്പെടുത്തൽ വ്യാജമെന്നാണ് പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം.
വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയുടെ മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. ഇയാൾ നൽകിയ രേഖകളും വസ്‌തുതാപരമല്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. 1995 മുതൽ 2014 വരെയുള്ള കാലത്ത് ശുചീകരണ തൊഴിലാളിയായിരുന്ന താൻ ഒട്ടേറെ പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചുകൂടിയെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. ഇവരിൽ പലരും ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്നും ഇയാൾ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് മജിസ്‌ട്രേറ്റ് മുൻപിലും ഇയാൾ മൊഴി നൽകിയിരുന്നു.
വെളിപ്പെടുത്തൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു. സംഘത്തിന്റെ നേതൃത്വത്തിൽ ധർമ്മസ്ഥലയിൽ സ്ഥലത്തെ കുഴിച്ചു പരിശോധനയും നടത്തിയിരുന്നു.