സനാ: യമൻ തലസ്ഥാനമായ സനായിൽ ഇസ്രയേലിന്റെ ബോംബാക്രമണം. പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവർ സ്റ്റേഷനുകൾ, ഒരു ഇന്ധന ഡിപ്പോ എന്നിവയും തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു.
ഹൂത്തികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പറയുന്നത്. ഇസ്രായേലിന് നേരെ ഹൂത്തികൾ തുടർച്ചയായി നടത്തുന്ന മിസൈൽ ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായാണ് ആക്രമാണെന്നാണ് ഐഡിഎഫ് പ്രതികരിച്ചത്.
“ഹൂത്തി ഭരണകൂടത്തിന്റെ സൈനിക നീക്കങ്ങൾ നടത്തുന്ന ഒരു സൈനിക കേന്ദ്രത്തിനുള്ളിലാണ് പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തകർത്ത രണ്ട് പവർ പ്ലാന്റുകളും സൈനിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യുതി വിതരണം ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളായി പ്രവർത്തിച്ചു.” ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.
ആക്രമണത്തിൽ ഒരു ഡസനോളം വിമാനങ്ങൾ പങ്കെടുത്തതായും നാല് ലക്ഷ്യസ്ഥാനങ്ങളിലായി ബോംബുകൾ അടക്കം 30ൽ അധികം ആയുധങ്ങൾ ഉപയോഗിച്ചതായും ഐഡിഎഫ് വൃത്തങ്ങൾ പറഞ്ഞു.